അനുകൂല വിധിക്കായി സമ്മർദ്ദം ചെലുത്തി ജഡ്‌ജി പിൻമാറി

ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചിൽ നിന്ന് ജഡ്ജിയുടെ പിന്മാറ്റം. പാപ്പരത്ത ഹർജിയുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ജസ്റ്റിസ് ശരദ് കുമാർ ശർമ പിന്മാറുകയായിരുന്നു. ഉയർന്ന ജുഡീഷ്യറിയിലുള്ള ബഹുമാന്യനായ വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ നടത്തിയ ശേഷമാണ് പിന്മാറിയത്. അനുകൂല വിധിക്കായി സമ്മർദ്ദം ചെലുത്തിയെന്നും ജഡ്ജി വെളിപ്പെടുത്തി.

ഒരു പ്രത്യേക കക്ഷിക്ക് അനുകൂലമായി ഉത്തരവ് തേടി, ഞങ്ങളിൽ ഒരാളായ (ജുഡീഷ്യൽ) അംഗത്തെ, ഈ രാജ്യത്തെ ഉന്നത ജുഡീഷ്യറിയിലെ ഏറ്റവും ആദരണീയരായ അംഗങ്ങളിൽ ഒരാൾ സമീപിച്ചത് കാണുന്നതിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്. അതിനാൽ, ഞാൻ ഈ വിഷയം കേൾക്കുന്നതിൽ നിന്ന് പിന്മാറുന്നു,’ ഓഗസ്റ്റ് 13-ലെ തന്റെ ഉത്തരവിൽ ജസ്റ്റിസ് ശരദ് കുമാർ ശർമ്മ പറഞ്ഞു.

ഫോൺ സന്ദേശം അഭിഭാഷകരെ കാണിക്കുകയും ചെയ്തു. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുമായി ബന്ധപ്പെട്ട കേസിലാണ് ഇടപെടൽ നടന്നത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ബെഞ്ചിലെ രണ്ടാം അംഗം ജതീന്ദ്രനാഥ് സ്വെയിൻ രംഗത്തെത്തി. അമ്പരപ്പിക്കുന്ന സംഭവം എന്നായിരുന്നു ജതീന്ദ്രനാഥിന്റെ പ്രതികരണം. എൻസിഎൽഎടി ചെയർമാൻ തീരുമാനിക്കട്ടെ എന്നും സ്വെയിൻ പറഞ്ഞു.കേസിൽ നിന്ന് ജസ്റ്റിസ് ശരദ് കുമാർ ശർമ പിന്മാറിയ വിവരം ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് റിപ്പോർട്ട് ചെയ്‌തത്‌ .