അഭിഭാഷകനും മാധ്യമപ്രവർത്തകനും ആറു മാസത്തെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

അപകീര്‍ത്തി കേസില്‍ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളുടെ അഭിഭാഷകനായിരുന്ന എ.എക്‌സ്. വര്‍ഗീസ്, കലാകൗമുദി പത്രാധിപര്‍ എം. സുകുമാരന്‍, മാധ്യമ പ്രവര്‍ത്തകന്‍ പിഎം ബിനുകുമാര്‍ എന്നിവര്‍ക്ക് ആറു മാസത്തെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് ഉത്തരവ്.

2010ല്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച എം.എക്‌സ്. വര്‍ഗീസിന്റെ അഭിമുഖത്തിലാണ് കേസിനാധാരമായ പരാമര്‍ശങ്ങള്‍ വന്നത്.ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന് ധാരാളം വരുമാന സ്രോതസുകളുണ്ടെന്നും ധാരാളം പണം പിരിക്കുന്നെന്നുമുളള ആരോപണങ്ങള്‍ അഭിമുഖത്തില്‍ എ.എക്‌സ്. വര്‍ഗീസ് ഉന്നയിച്ചിരുന്നു.

തനിക്കെതിരെ നില്‍ക്കുന്നവരെ പ്രതികളാക്കി ചിത്രീകരിച്ചു പരാതി നല്‍കുന്നത് ജോമോന്റെ പതിവാണെന്നും അഭിമുഖത്തില്‍ എം.എക്‌സ്. വര്‍ഗീസ് പറഞ്ഞു. ജോമോനെതിരെ ജസ്റ്റിസ് രാംകുമാര്‍ പ്രഖ്യാപിച്ച അന്വേഷണം സുപ്രീംകോടതി റദ്ദാക്കിയതില്‍ ദുരൂഹതയുണ്ടെന്നും വര്‍ഗീസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അഭിമുഖത്തിലെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ജോമോന്‍ കോടതിയെ സമീപിച്ചത്. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ശരിയെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ പ്രതിഭാഗത്തിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.ഇതാണ് ശിക്ഷ വിധിക്കാന്‍ കാരണം.വിധിക്കെതിരെ അപ്പീല്‍ നൽകുമെന്ന് പ്രതികൾ പറഞ്ഞു.