പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഫോൺ സംഭാഷണം പുറത്ത്

മുതിർന്ന കോൺഗ്രസ് നേതാവ് പാലോട് രവിയും പ്രാദേശിക കോൺഗ്രസ് നേതാവും തമ്മിലുള്ള ഫോൺ സംഭാഷണം കോണ്‍ഗ്രസിനെ വെട്ടിലാക്കി.ഈ സംഭാഷണമാണ് പുറത്തായത്.ഇത് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി രംഗത്ത് വന്നു. സദുദ്ദേശപരമായാണ് സംസാരിച്ചത് .എങ്കിലും ഫോൺ സംഭാഷണം പുറത്തു വിടാൻ പാടില്ലായിരുന്നു.എന്നാണ് പാലോട് രവി പ്രതികരിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകന് നല്‍കിയത് ജാഗ്രതാ നിര്‍ദേശം മാത്രമെന്നും വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന് താക്കീത് നല്‍കുകയായിരുന്നുവെന്നുമാണ് പാലോട് രവി മാധ്യമങ്ങളോട് വിശദീകരിച്ചത്.ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഈ സര്‍ക്കാര്‍ മാറണമെന്നാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ട് ഭവന സന്ദര്‍ശനം നടത്തി നല്ല ടീം വര്‍ക്കോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ നേതൃത്വവുമായി ആലോചിച്ച് നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും പാലോട് രവി വ്യക്തമാക്കി.

കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവി പറയുന്നതാണ് വിവാദമായത്. സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരുമെന്ന് പാലോട് രവി പറയുന്നതും ഫോണ്‍ സംഭാഷണത്തില്‍ ഉണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലീം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകുമെന്നും പാലോട് രവി മുന്നറിയിപ്പ് നല്‍കി.

‘പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും’- പാലോട് രവി പറയുന്നു.

മുസ്ലീം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ചുപേര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാച്ചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു.

നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാര്‍ത്ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ചിന്നഭിന്നമാക്കുകയാണെന്നും പാലോട് രവി പറയുന്നു.

പ്രവർത്തകർ പ്രവർത്തിച്ചില്ലെങ്കിൽ അത് പാര്‍ട്ടിയെ ബാധിക്കുമെന്നാണ് പറഞ്ഞതെന്നാണ് വിവാദമായതോടെ പാലോട് രവി പറഞ്ഞത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കിയ അന്തരീക്ഷം ഇല്ലാതാവും. ഇതാണ് ഇവിടെ നിന്ന് നല്‍കുന്ന സന്ദേശം. അതാണ് മണ്ഡലത്തില്‍ നിന്നുള്ള ഒരു പ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞതെന്നാണ് പാലോട് രവിയുടെ ന്യായീകരണം. അതുതന്നെയാണ് അദ്ദേഹം എല്ലാവരോടും പറയുന്നത്

നല്ല ജാഗ്രത ഉണ്ടാകണമെന്നാണ് താൻ ഉദേശിച്ചത് എന്നാണ് പാലോട് രവി വാദം . ഏതായാലും മുതിർന്ന കോൺഗ്രസ് നേതാവാണ് കോൺഗ്രസ് ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പ്രാദേശിക നേതാവുമായി ഫോണിൽ സംസാരിക്കുമ്പോൾ പറഞ്ഞത്.സംഭാഷണം പുറത്തായതോടെ ന്യായീകരണവുമായി ന്യായീകരണ തൊഴിലാളികൾ രംഗത്ത് വന്നിട്ടുണ്ട്.