സ്കൂൾ സമയമാറ്റത്തിൽ സര്‍ക്കാരിനെതിരായ സമസ്ത സമരം ആരംഭിക്കുന്നു .അതിന്റെ ഭാഗമായി നടക്കുന്ന കൺവെൻഷനിൽ സമരം പ്രഖ്യാപിക്കും.
സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് (10 -07 -2025 ) കോഴിക്കോട് നടക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് സമരം പ്രഖ്യാപിക്കുക. ഈ കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്, കെ ടി ഹംസ മുസ്ലിയാര് തുടങ്ങിയവര്‍ പങ്കെടുക്കും.
വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തിലാണ് സ്കൂൾ സമയക്രമം എന്നാണ് സമസ്തയുടെ ആരോപണം. മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം. സ്കൂൾ സമയമാറ്റം മദ്രസ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് സമസ്ത മദ്രസ മാനേജ്മെൻ്റ് അസോ. ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും, വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെന്റ് അസോസിയേഷന് നേതാക്കള്‍ ആരോപിച്ചിരുന്നു. വിദ്യാഭ്യാമന്ത്രിക്കും രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഏറെനാളുകൾക്ക് ശേഷമാണ് സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വിഷയത്തിൽ സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

കുറച്ചുകാലമായി സമസ്തയെയും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയയെയും പ്രീണിപ്പിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരുന്നത്.അതോടെ വെട്ടിലായത് മുസ്ലിം ലീഗാണ്.എന്നാൽ സ്കൂൾ സമയക്രമം മാറ്റാൻ വിദ്യാഭ്യാസ മന്ത്രി തീരുമാനിച്ചതോടെയാണ് ഇതിനെതിരെ സമസ്ത രംഗത്ത് വന്നത്.രാവിലെ കാൽ മണിക്കൂർ നേരം നേരത്തെയും വൈകീട്ട് കാൽ മണിക്കൂർ സമയം വൈകിയുമാണ് സമയക്രമം പരിഷ്കരിച്ചത്.മൊത്തം അരമണിക്കൂർ പഠന സമയം വർധിക്കും .ഇത് വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കുമെന്നാണ് സമസ്ത ആരോപിച്ചത്.