സുധാകരൻ വഴങ്ങി ;’പാര്‍ട്ടിയില്‍ തുടരും

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഇല്ലെന്നു വ്യക്തമായതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കെ സുധാകരന്‍ എംപി. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹത്തിലായിരുന്നു സുധാകരന്‍. ഇതിനായി കടുത്ത സമ്മർദ്ദമുയർത്തി നിൽക്കുകയായിരുന്നു അദ്ദേഹം.


എന്നാല്‍ എംപിമാര്‍ ആരേയും പരിഗണിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നിന്നു. സമ്മര്‍ദ്ദവുമായി നിന്ന സുധാകരന്റ വില പേശലിനു വഴങ്ങേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനമെടുത്തു. ഇതോടെ അദ്ദേഹത്തിന്റെ സാധ്യതകള്‍ അടഞ്ഞു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്നു വ്യക്തമാക്കിയത്.

‘പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. പുതിയ പുതിയ കാര്യങ്ങളുമായി പാര്‍ട്ടിക്കു വേണ്ടി മുന്നോട്ടു പോകും.’

പാര്‍ട്ടിയില്‍ തുടരുമോ എന്ന ചോദ്യത്തിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘പാര്‍ട്ടിയില്‍ തുടരാതെ ഞാന്‍ പിന്നെ ഏട്യ പോണ്ടത്.’

‘സ്ഥാനാര്‍ഥിത്വം നിഷേധിച്ചു എന്നതു കൊണ്ട് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടില്ലല്ലോ. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടിയുടെ അംഗീകാരം കിട്ടുമെങ്കില്‍ മത്സരിക്കും. ഇല്ലെങ്കില്‍ ഇല്ല.’

‘പാര്‍ട്ടിയെ വെല്ലുവിളിക്കാനൊന്നും ഞാനില്ല. എന്റെ അനുയായികള്‍ മറ്റ് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കും. പാര്‍ട്ടി എത്രയോ വലുതാണ്. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. അതനുസരിച്ച് ഞാന്‍ മുന്‍പോട്ട് പോകും- സുധാകരൻ വ്യക്തമാക്കി.