ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ യുഎസ് ബോംബാക്രമണം;ആശങ്കയോടെ ലോകം

ഇറാൻ വൻകരയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന അഞ്ച് മൈൽ നീളമുള്ള ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം ഉണ്ടായി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഈ ദ്വീപ് വഴിയാണ് നടക്കുന്നത്. യുഎസ്-ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇറാനിലെ ഏകദേശം 5,000 കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും ഖാർഗ് ദ്വീപിനെ ഇതുവരെ ഒഴിവാക്കിയിരുന്നു.

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നിലവിൽ ദ്വീപിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കേണ്ടെന്ന് താൻ തീരുമാനിച്ചതായും ട്രംപ് പറഞ്ഞു.

ഖാർഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ മാത്രമാണ് ആക്രമിക്കപ്പെട്ടത്. യുഎസ് നേവി ഉടൻ തന്നെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കറുകൾക്ക് സുരക്ഷയൊരുക്കി അകമ്പടി സേവിക്കുമെന്നും റോയിട്ടേഴ്സിനോട് ഉദ്യോഗസ്ഥർ പറഞ്ഞു.

“ലോകം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ശക്തവും അത്യാധുനികവുമായ ആയുധങ്ങളാണ് ഞങ്ങളുടേത്. എങ്കിലും മാന്യതയുടെ പേരിൽ ദ്വീപിലെ എണ്ണ പശ്ചാത്തല സൗകര്യങ്ങൾ നശിപ്പിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു. എന്നാൽ ഇറാനോ മറ്റാരെങ്കിലുമോ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചാൽ ഉടൻ തന്നെ ഈ തീരുമാനം ഞാൻ പുനഃപരിശോധിക്കും,” ട്രംപ് തന്റെ പോസ്റ്റിൽ പറഞ്ഞു.

ഇറാന്റെ ഏറ്റവും തന്ത്രപ്രധാനമായ സാമ്പത്തിക ലക്ഷ്യമാണ് ഖാർഗ് ദ്വീപ്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കിടയിലും ഈ കയറ്റുമതി കേന്ദ്രം ഇതുവരെ തൊടാതെ ഇരുന്നതിന്റെ കാരണം, ഇതിനകം തന്നെ ഉയർന്നുകൊണ്ടിരിക്കുന്ന എണ്ണവിലയിൽ വലിയ വർദ്ധനവിന് കാരണമാകും എന്നതിനാലാണ്. ഇത് ഇറാന്റെ പ്രതിദിന ക്രൂഡ് ഓയിൽ കയറ്റുമതിയെ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് തുല്യമാണ്.