റംസാന്‍ നോമ്പുകാലത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നടത്താനിരുന്ന ഇഡ്ഡലി തീറ്റ മത്സരം മാറ്റി

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നടത്താനിരുന്ന ഇഡ്ഡലി തീറ്റ മത്സരം മാറ്റിവെക്കാന്‍ തീരുമാനിച്ചു. റംസാന്‍ നോമ്പുകാലമായതിനാലാണ് ഇഡ്ഡലി മത്സരം മാറ്റിവെക്കാന്‍ തീരുമാനമായത്. മാര്‍ച്ച് 12നാണ് സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി ഇഡ്ഡലി മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കാളിയാകാന്‍ കഴിയില്ലെന്ന കാരണത്താല്‍ മത്സരം മാര്‍ച്ച് 24ലേയ്ക്ക് മാറ്റാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. ഇഡ്ഡലി മത്സരം മാറ്റിവെയ്ക്കാനുള്ള തീരുമാനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

സ്വകാര്യ സംഘടന പരിപാടി ഷെഡ്യൂള്‍ ചെയ്യണ്ട സമയക്രമം തീരുമാനിക്കേണ്ടത് സംഘാടകരുടെ ഇഷ്ടമാണെന്നാണ് ചിലരുടെ അഭിപ്രായം. നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. ഈ തീരുമാനം കേരള സമൂഹത്തിന്റെ എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണെന്നും അവര്‍ പറയുന്നു.

ചിലര്‍ ഈ നീക്കത്തെ വ്യാജ മതേതരത്വമോ ന്യൂനപക്ഷ പ്രീണനമോ ആയിട്ടാണ് കണ്ടത്. മറ്റുചിലര്‍ കേരളത്തിന്റെ കൊട്ടിഘോഷിക്കുന്ന സാക്ഷരതയെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇഡ്ഡലി മത്സരം നടത്തുന്നതിനേക്കാള്‍ കോടതി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിര്‍ദേശിച്ചവരുമുണ്ട്.

സംസ്ഥാനത്ത് ഇഡ്ഡലി, ദോശ മത്സരം സ്ഥിരമായി നടത്താറുണ്ട്. പ്രത്യേകിച്ച് ഓണക്കാലത്താണ് ഇത്തരം മത്സരങ്ങള്‍ കൂടുതല്‍. ഇത്തരം പരിപാടികള്‍ രസകരമാണെങ്കിലും അപകടസാധ്യതള്‍ നിറഞ്ഞതാണ്. 2024ല്‍ പാലക്കാട് വാളയാറില്‍ ഇഡ്ഡലി മത്സരത്തില്‍ ശ്വാസം മുട്ടി 49 കാരന്‍ മരിച്ചിരുന്നു.