തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസ താരം

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഐ എം വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായി തുടരുന്നതിനിടെയാണ് ഐ എം വിജയന്റെ പ്രതികരണം.

ഒരു പാര്‍ട്ടിയുടെയും ഭാഗമായി നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഐഎം വിജയന്റെ നിലപാട്. കേരളത്തില്‍ മൂന്ന് പ്രമുഖ പാര്‍ട്ടികളുമായും തനിക്ക് ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതന്‍ വന്നു കണ്ടിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിളിച്ചു. ഇടതുപക്ഷവും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം അറിയിച്ച് സമീപിച്ചിരുന്നു.

ഒരിക്കലും വിളിക്കാത്തവര്‍ പോലും വിളിച്ച് തെരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാവരില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന സ്‌നേഹം തുടര്‍ന്നും ലഭിക്കാനാണ് താല്‍പര്യമെന്നും ഐഎം വിജയന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് തന്റെ നിലപാടെന്നും ഐഎം വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

താന്‍ ദേശീയ കായികതാരമാണ്, സ്‌പോര്‍ട്‌സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്‌നേഹിക്കപ്പെടുന്നുണ്ട്. അത് തുടര്‍ന്നും ലഭിക്കാനാണ് താപ്പര്യം. അതേസമയം, സ്‌പോര്‍ട്‌സിന്റെ ഭാഗമായി രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കുമെന്നും ഐ എം വിജയന്‍ പറഞ്ഞു.