പഴയ മുഖങ്ങൾ വീണ്ടും ;മുന്‍മന്ത്രിമാരായ സി. രവീന്ദ്രനാഥും എ സി മൊയ്തീനും മത്സരിക്കാൻ സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍മന്ത്രിമാരായ സി. രവീന്ദ്രനാഥും എ സി മൊയ്തീനും മത്സരിക്കാൻ സാധ്യത .സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്‍വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ മണലൂരിലും എ സി മൊയ്തീനെ കുന്നംകുളത്തുമാണ് പരിഗണിക്കുന്നത്. എം സ്വരാജ് മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കിയേക്കും. വൈപ്പിനില്‍ എം ബി ഷൈനിയെ ആണ് പരിഗണിക്കുന്നത്.

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി സരിന്‍ ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് ഒടുവിലെ സൂചനകള്‍. പാലക്കാട് പൊതു സ്വതന്ത്രനെ രംഗത്തിറക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. മറ്റ് മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം വിജയ സാധ്യത പരിഗണിച്ചായിരിക്കും പാലക്കാട്ടെ സ്ഥാനാര്‍ഥി ആരെന്നതില്‍ തീരുമാനം എടുക്കുക.

എറണാകുളം മണ്ഡലത്തില്‍ നടനും സംവിധായകനുമായ സോഹന്‍ സീനുലാലിനെ സിപിഎം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിപിഎം നേതാവ് പി എന്‍ സീനുലാലിന്റെ മകനാണ് സോഹന്‍. മണ്ഡലത്തില്‍ പ്രൊഫ. കെ വി തോമസ്, എന്‍ സതീഷ് എന്നിവരുടെ പേരുകള്‍ നേരത്തെ പരിഗണിച്ചിരുന്നു. യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായാണ് എറണാകുളത്തെ കണക്കാക്കുന്നത്.