ബസ് യാത്രയ്ക്കിടെയുണ്ടായ തുടർച്ചയായ തകരാറുകളും അനാസ്ഥയും മൂലം ഉദ്യോഗാർത്ഥിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ ട്രാവൽസ് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
കാക്കനാട് സ്വദേശികളായ അനിൽ ബേബി, ഭാര്യ സ്നേഹ റോസ് കുര്യൻ എന്നിവർ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ വിനായക ട്രാവൽസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2023 മെയ് 20-ന് ബംഗളൂരുവിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാനായി പരാതിക്കാർ ശ്രീ വിനായക ട്രാവൽസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ യാത്രയ്ക്കിടെ പാലക്കാട് വെച്ച് ബസിന്റെ ടയർ പഞ്ചറായതും, വാളയാർ ചെക്ക് പോസ്റ്റിൽ നികുതി കുടിശ്ശിക കാരണം ബസ് തടഞ്ഞതും, തുടർന്നുണ്ടായ യന്ത്രത്തകരാറുകളും കാരണം യാത്ര തടസ്സപ്പെട്ടു. കൃത്യസമയത്ത് പരീക്ഷാ ഹാളിലെത്താൻ ദമ്പതികൾക്ക് കോയമ്പത്തൂരിൽ നിന്ന് 14,000 രൂപ നൽകി ടാക്സി വിളിക്കേണ്ടി വന്നു.
ട്രാവൽ ഉടമയുടെ ഭാഗത്തൊന്നും ഉണ്ടായ ഗുരുതരമായ വീഴ്ചയ്ക്ക് നഷ്ടപരിഹാരം തേടിയാണ് ഉപഭോക്താക്കൾ കോടതിയെ സമീപിച്ചത്.യാത്രക്കാർക്ക് സുരക്ഷിതവും പ്രവർത്തനക്ഷമവുമായ വാഹനം ഉറപ്പാക്കേണ്ടത് ഒരു സേവനദാതാവിന്റെ പ്രാഥമിക കടമയാണ്. ടയർ മാറ്റാനുള്ള ഉപകരണങ്ങൾ പോലുമില്ലാതെ സർവീസ് നടത്തിയത് സേവനത്തിലെ വീഴ്ചയായി കോടതി വിലയിരുത്തി.
കൂടാതെ, റോഡ് നികുതി അടയ്ക്കാത്തതും വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും നിയമപരമായ അനാസ്ഥയാണെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
ടിക്കറ്റിനായി ചെവാക്കിയ 3,174 രൂപയും, അടിയന്തര യാത്രയ്ക്ക് ചെ ലവായ 14,000 രൂപയും ഉൾപ്പെടെ 17,174/- രൂപ തിരികെ നൽകണം. കൂടാതെ, ദമ്പതികൾക്കുണ്ടായ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും കോടതി ചെലവിനും 30,000 രൂപ നഷ്ടപരിഹാരവും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075
