ലോക്‌സഭയില്‍ കേന്ദ്ര ബജറ്റിന്മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷനിരയ്ക്ക് ശശി തരൂര്‍ എംപി നേതൃത്വം നല്‍കാൻ സാധ്യത .പ്രതിപക്ഷത്തു നിന്നും ചര്‍ച്ച ആരംഭിക്കാന്‍ ശശി തരൂരിന്റെ പേര് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തരൂരുമായിട്ടുള്ള ബന്ധം ഊഷ്മളമാകുന്നുവെന്നാണ് സൂചനകൾ .

കൊച്ചി മഹാപഞ്ചായത്ത് യോഗത്തിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി തരൂര്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. പാര്‍ട്ടിയുമായി ഒരു പ്രശ്‌നവുമില്ലെന്നും, പാര്‍ട്ടിയും താനും ഒരേ ദിശയില്‍ പോകുമെന്നും പിന്നീട് തരൂര്‍ പ്രതികരിച്ചിരുന്നു.

മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ശശി തരൂര്‍ പങ്കെടുത്തിരുന്നു. പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിലും, ഇന്ത്യ-യുഎസ് വ്യാപാര കരാറിലും കോണ്‍്ഗ്രസിന്റെ നിലപാടിനോട് തരൂര്‍ പരസ്യമായി യോജിച്ചിരുന്നു.

ഫെബ്രുവരി 5, 9, 10, 11 തീയതികളിലാണ് ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 11 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മറുപടി നല്‍കും. ചര്‍ച്ചയ്ക്ക് മുന്നോടിയായി പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷ പാര്‍ട്ടികളുടെ കക്ഷി നേതാക്കള്‍ വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്.
