മുസ്ലിങ്ങള്‍ ഇന്ത്യയില്‍ പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന് കാന്തപുരം

മുസ്ലിങ്ങള്‍ ഇന്ത്യയില്‍ പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. എല്ലാവരും സുരക്ഷിതരാണ്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ട്. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തത് എന്നും കാന്തപുരം വ്യക്തമാക്കി.

മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം. വഖഫ്, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മുതലായ വിഷയങ്ങളില്‍ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കി.

മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തിയ കേരളയാത്രയ്ക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിശുദ്ധ റംസാന്‍ സന്ദേശം മോദിക്ക് കൈമാറിയെന്നും കാന്തപുരം അറിയിച്ചു.

ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളില്‍ കാന്തപുരത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമെന്ന്, കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരുന്നു.