ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍:രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. കിഷ്ത്വാര്‍ ജില്ലയിലെ ട്രാഷി-1 മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. പൊലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എന്നിവ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസ്, സൈന്യം, സിആര്‍പിഎഫ് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരവാദികളെ വധിച്ചതെന്ന് വൈറ്റ് നൈറ്റ് കോര്‍പ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

സൈഫുള്ള എന്നായാളാണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീകരര്‍ ഒളിച്ചിരുന്ന പ്രദേശത്ത് നിന്നും രണ്ട് എകെ -47 റൈഫിളുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെടുത്തു. ചത്രു പ്രദേശത്തെ പാസര്‍കുട്ടില്‍ രാവിലെ പത്തരയോടെ ആയിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

നിരോധിത സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സുരക്ഷാ സേനകള്‍ തെരച്ചിലിന് ഇറങ്ങിയത്. പ്രദേശത്തെ താഴ്വരയിലെ ഒരു മണ്‍വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വളയുകയായിരുന്നു. ചത്രു വനമേഖലയില്‍ കഴിഞ്ഞ മാസം ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ആറോളം വെടിവയ്പ്പുകള്‍ നടന്നു, അതില്‍ ഒരു സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.