ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴിവരുന്ന സന്ദേശം ; സൈബര്‍ തട്ടിപ്പിന്റെ പുതിയ രൂപം

എം പരിവാഹന്‍ ആപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പിഴയടക്കാനാവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പില്‍ തിരുവനന്തപുരത്ത് നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പണം നഷ്ടമായതായി തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറിയിച്ചു.

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴിവരുന്ന സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുന്നവരുടെ പണമാണ് നഷ്ടമാകുന്നത്. വാട്‌സ്ആപ്പ് സന്ദേശത്തിലെ ‘എപികെ’ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പിഴത്തുക അടയ്ക്കണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഫോണിലെ ഗൂഗിള്‍പേ, ഫോണ്‍പേ ബാങ്ക് ആപ്പുകളില്‍ കയറിയാണ് സൈബര്‍ തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുന്നത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ആറ് കേസുകളില്‍ തട്ടിപ്പിനിരയായവര്‍ക്ക് 12000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടെന്ന് സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.

ഗതാഗതനിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസിലൂടെ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് സന്ദേശം അയക്കുന്നത്. വാട്‌സ്ആപ്പിലൂടെ ഒരിക്കലും ഔദ്യോഗിക അറിയിപ്പ് അയക്കില്ല. എം പരിവാഹന്റെ പേരില്‍ വാട്‌സ്ആപ്പ് വഴി വരുന്ന മുഴുവന്‍ സന്ദേശവും വ്യാജമാണെന്നും ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി