രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കും. കേസിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് യുവതി അപ്പീൽ നൽകുന്നത്.

ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സുപ്രീംകോടതിയിൽ ഹർജി നൽകാനുള്ള നിയമനടപടികൾ യുവതി ആരംഭിച്ചു കഴിഞ്ഞു. അഭിഭാഷകരുമായി ചർച്ച നടത്തിയ ശേഷം വൈകാതെ തന്നെ അപ്പീൽ സമർപ്പിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

പ്രഥമദൃഷ്ട്യാ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും, ഗർഭച്ഛിദ്രത്തിനായി പരാതിക്കാരി സ്വമേധയാ ആണ് മരുന്ന് കഴിച്ചതെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഇത്തരം കാര്യങ്ങളിൽ വിചാരണക്കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ നിരീക്ഷണങ്ങളെ കൂടി വെല്ലുവിളിച്ചാകും യുവതി സുപ്രീംകോടതിയിലെത്തുക.