തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ലെന്നും ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാനിന്നും ബിജെപി

തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍. വ്യാജരേഖ ചമച്ചവനാണ്. സത്യത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി. ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാള്‍ തന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. തന്ത്രിയെ സംരക്ഷിക്കാന്‍ ഭക്തജന സംഘം ഇറങ്ങിക്കഴിഞ്ഞുവെന്നും ഡോ. കെ എസ് രാധാകൃഷ്ണന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

2025 ഒക്ടോബര്‍ പത്താം തിയതി കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ച വിധിന്യായത്തിലെ നാലാം ഖണ്ഡികയില്‍ വ്യാജമഹസര്‍ (18/5/2019) എഴുതിയുണ്ടാക്കിയ പത്ത് പേരുടെ പട്ടിക നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാം പേരുകാരന്‍ കണ്ഠര് രാജീവര് ആണ്. രണ്ടാം പേരുകാരന്‍ മേല്‍ശാന്തിയും. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളക്ക് തുടക്കം കുറിച്ചത് ഈ വ്യാജരേഖയാണ്. ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുതകിടാണെന്ന് തന്ത്രിക്ക് മുന്നറിവുണ്ടായിരുന്നു. മല്യ ശബരിമലയില്‍ 38 കിലോ തങ്കം കൊണ്ടുവന്നു സ്വണ്ണം പൊതിയുമ്പോഴും കണ്ഠര് രാജീവര് തന്ത്രിയായിരുന്നു.

ഇക്കാര്യം മന:പൂര്‍വ്വം മറച്ച് വെച്ചു കൊണ്ടാണ് തന്ത്രി വ്യാജരേഖ ചമച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം വ്യാജരേഖ ചമയ്ക്കല്‍ ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ വ്യാജരേഖയെ പ്രമാണമായി സ്വീകരിച്ചാണ് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്. ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുപാളികള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന മുന്നറിവ് ബോര്‍ഡിനും ഉണ്ടായിരുന്നു. പോറ്റിയെ ശബരിമലയില്‍ കയറ്റിയതില്‍ ബോര്‍ഡിനെ പോലെ തന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. രണ്ട് പേര്‍ക്കും സാമ്പത്തിക ലാഭം ഉണ്ടായി. പണം, അധികാരം, സ്വാധീനം ഇവയെല്ലാം ഉള്ളവര്‍ കുറ്റവാളികളായാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും തന്ത്രിയും ചെയ്യും. ആശുപത്രിവാസമടക്കം എല്ലാം. ഡോ. കെ എസ് രാധാകൃഷ്ണന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട് .