രക്തസാക്ഷി ഫണ്ട് തിരിമറി: വി കുഞ്ഞികൃഷ്ണൻ വര്‍ഗ വഞ്ചകനെന്ന് വിശേഷിപ്പിച്ച് പയ്യന്നൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകൾ

നാളെ ചേരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അറിയിക്കും. ജില്ലാ കമ്മിറ്റിയുടെ അംഗീകാരം കൂടി ഈ തീരുമാനത്തിന് ലഭിക്കുന്നതോടെയാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്താകുക. ഇന്ന്(25-01-2026 ) ചേർന്ന സെക്രട്ടേറിയറ്റ് യോഗമാണ് പുറത്താക്കാൻ തീരുമാനിച്ചത് .

കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് നാളെ മാധ്യമങ്ങളോ കണ്ട് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. തെളിവ് ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി കുഞ്ഞികൃഷ്ണന്‍ പരസ്യമായി പ്രതികരിച്ചിരുന്നു.

കണക്ക് അവതരിപ്പിക്കാന്‍ വൈകിയ പ്രശ്‌നമേ ഉണ്ടായിട്ടുള്ളൂവെന്നും അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട് എന്നുമാണ് വിഷയത്തില്‍ സിപിഎം ഔദ്യോഗികവിശദീകരണം. എന്നാല്‍ ആരോപണത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ പയ്യന്നൂര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിട്ടില്ല. അതിനിടെ ആരോപണമുന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കടുത്ത ആക്രമണമാണ് സിപിഎം അനുഭാവികള്‍ നടത്തുന്നത്. വി കുഞ്ഞികൃഷ്ണനെ വര്‍ഗ വഞ്ചകനെന്ന് വിശേഷിപ്പിച്ച് പയ്യന്നൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിരുന്നു.

അതേസമയം, നേതാക്കള്‍ ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് ഉപയോഗിക്കുന്നതെന്ന് സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന്‍. തന്നെ കുറ്റക്കാരനാക്കാനാണ് ശ്രമം. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് തന്റെ പക്കല്‍ കൃത്യമായ തെളിവുണ്ട്. അത് പുറത്തുവിടണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്നാല്‍ ചില കാര്യങ്ങള്‍ പറയാന്‍ സാധിക്കും. ധനരാജിന്റെ വീടിനായി മുപ്പത്തിനാലേകാല്‍ ലക്ഷം രൂപ ചെലവഴിച്ചു എന്നാണ് പറയുന്നത്. അതില്‍ ചില സംശയങ്ങളുണ്ടെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.