കരൂർ ദുരന്തം :ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ നടൻ വിജയ്ക്ക് സിബിഐ സമൻസ്

കരൂർ ദുരന്തത്തിൽ ടിവികെ നേതാവും തമിഴ് സൂപ്പർസ്റ്റാറുമായ വിജയ്ക്ക് വീണ്ടും സിബിഐ സമൻസ് അയച്ചതായി റിപ്പോർട്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസയച്ചതായാണ് വിവരം. ചില ചോദ്യങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നതിനാൽ നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്.

എന്നാൽ പൊങ്കൽ ഉത്സവം ചൂണ്ടിക്കാട്ടി വിജയ് പുതിയ തീയതി അഭ്യർത്ഥിച്ചു, ഏജൻസി ഇക്കാര്യം സമ്മതിച്ചതായി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച സിബിഐ ആസ്ഥാനത്ത് വിജയ് യെ ആറ് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. ആധവ് അർജുന ഉൾപ്പെടെയുള്ള തന്റെ തമിഴ് വെട്രി കഴകത്തിലെ (ടിവികെ) സഹപ്രവർത്തകർക്കൊപ്പം ഒരു കറുത്ത റേഞ്ച് റോവറിലാണ് അദ്ദേഹം എത്തിയത്.

കരൂരിൽ നടന്ന പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ സംഘാടനത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമുള്ള വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ. ഈ കേസിൽ മുൻപും വിജയിയെ CBI ചോദ്യം ചെയ്തിരുന്നു.