എകെജി സെന്റർ‌ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

തിരുവനന്തപുരത്തെ പഴയ എകെജി സെന്റർ‌ കെട്ടിടം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേരള സര്‍വകലാശായുടെ 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാലാ മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ ശശിധരനാണ് ഹര്‍ജി നല്‍കിയത്.

ഗവേഷണ കേന്ദ്രത്തിന് പകരം പാർട്ടി ഓഫീസ് നിർമി‌ച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. കെട്ടിട നിർമാണത്തിന് മതിയായ അനുമതി നേടിയില്ല. ഭൂമി അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും അനധികൃതമായി കൈവശംവെച്ച ഭൂമി സർവകലാശാലയ്ക്ക് തിരികെ നൽകണമെന്നും ആവശ്യം.

ഹര്‍ജി സ്വീകരിക്കുന്നതോടെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുതാത്പര്യ സ്വഭാവമുള്ളതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിയിട്ടുണ്ട്.

തിരുവിതാംകൂര്‍ മഹാരാജാവ് 1944ല്‍ നല്‍കിയ ഭൂമിയാണ് സര്‍വകലാശാലയുടേത്. സ്വത്ത് അധികാരമോ നിയമപരമായ അനുമതിയോ ഇല്ലാതെ ഇതിൽ കെട്ടിടം നിര്‍മിച്ചു. മസില്‍ പവര്‍ ഉപയോഗിച്ച് സിപിഎം ഭൂമി തട്ടിയെടുത്തു. സര്‍വകലാശാലാ ഭൂമി സിപിഎമ്മിന് വിട്ടുനല്‍കിയ 1977ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. പുരാവസ്തു വകുപ്പ്, റവന്യൂ , മറ്റ് നിയമപരമായ ഓഫീസുകൾ എന്നിവയുൾപ്പെടെ എല്ലാ ഔദ്യോഗിക രേഖകളിലും ഈ സർക്കാർ ഉത്തരവ് കണ്ടെത്താനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.