ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭ അയോഗ്യനാക്കാൻ സാധ്യത രാഹുലിന്റെ അറസ്റ്റ് നടപടിയില്‍ നിയമോപദേശം നിര്‍ണായകമാകും. അറസ്റ്റ് നടപടി റിപ്പോർട്ട് എസ്ഐടി സ്പീക്കർക്ക് കൈമാറിയിട്ടുണ്ട് . വിഷയം നിയമസഭയുടെ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് സ്പീക്കര്‍ വിട്ടാല്‍, തീരുമാനമെടുക്കുക സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ അടക്കമുള്ളവരാണ്.

രാഹുലിനെ അയോഗ്യനാക്കുന്നത് അടക്കമുള്ള നടപടിയില്‍ എത്തിക്‌സ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്യേണ്ടത്.എൽഡിഎഫിനു ഭൂരിപക്ഷമുള്ളതിനാലും യുഡിഎഫ് രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നതിനാലും രാഹുൽ അയോഗ്യനാക്കപ്പെടാനാണ് സാധ്യത.തൊണ്ടി മുതലിൽ തിരിമറി കേസിൽ മൂന്നു വർഷം ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎൽഎ എന്ന പദവിയിൽ നിന്നും അയോഗ്യനാക്കി .രാഹുൽ കൂടി അയോഗ്യനായാൽ അതൊരു ചരിത്രമാകും.ആന്റണി രാജു എൽഡിഎഫും രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫുമാണ്.

സിപിഎം പ്രതിനിധി മുരളി പെരുനെല്ലിയാണ് നിയമസഭ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. കമ്മിറ്റിയില്‍ എം വി ഗോവിന്ദന്‍, ടിപി രാമകൃഷ്ണന്‍, കെ കെ ശൈലജ, എച്ച് സലാം എന്നീ സിപിഎം എംഎല്‍എമാരും, സിപിഐയില്‍ നിന്ന് പി ബാലചന്ദ്രന്‍, ജെഡിഎസിന്റെ മാത്യു ടി തോമസ്, യുഡിഎഫിലെ റോജി എം ജോണ്‍ ( കോണ്‍ഗ്രസ്), യു എ ലത്തീഫ് ( മുസ്ലിം ലീഗ് ) എന്നിവര്‍ അംഗങ്ങളാണ്.

രാഹുലിനെ നീക്കണമെന്ന തീരുമാനം കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും നിയമസഭ അംഗീകരിക്കുകയും ചെയ്താല്‍, സംസ്ഥാന നിയമസഭയില്‍ നിന്നും പുറത്താക്കപ്പെടുന്ന ആദ്യ എംഎല്‍എയാകും രാഹുല്‍ മാങ്കൂട്ടത്തില്‍. അറസ്റ്റ് ചെയ്ത വിവരം അറിയിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ അച്ചടക്ക നടപടി ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎല്‍എ സമര്‍പ്പിക്കുന്ന പരാതിയിലും തുടര്‍നടപടിയാകാം.

കമ്മിറ്റി പരാതിക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തി ശുപാര്‍ശ അടക്കം നല്‍കുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടിലെ നിര്‍ദേശം മുഖ്യമന്ത്രി പ്രമേയമായി സഭയില്‍ അവതരിപ്പിക്കണം. പ്രമേയത്തില്‍ താക്കീതോ, സസ്‌പെന്‍ഷനോ, പുറത്താക്കലോ ശുപാര്‍ശ ചെയ്യാം. ഇതു നിയമസഭ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. എംഎല്‍എ സ്ഥാനത്തു നിന്നും പുറത്താക്കിയാലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് തടസ്സമില്ല.

