കരൂർ ദുരന്തം :നാളെ നടനും ടിവികെ നേതാവുമായ വിജയ് ഡല്‍ഹി സിബിഐ ഓഫിസിലെത്തും;എന്ത് സംഭവിക്കുമെന്ന് ആകാംഷയോടെ ആരാധകർ

നേരത്തെ തീരുമാനിച്ച പ്രകാരം കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തുമെന്നാണ് വിവരം. വിജയ്ക്ക് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പൊലിസ് അറിയിച്ചു. രണ്ട് ദിവസം വിജയ് ഡല്‍ഹിയില്‍ തുടരുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.

കരൂര്‍ കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്. നാളെ ഡല്‍ഹി ഓഫിസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ, സമന്‍സ് അയച്ചിരുന്നു. നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ വിജയ് ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും. രണ്ടു ദിവസം ഡല്‍ഹിയില്‍ വിജയ് തങ്ങുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. 13ന് വൈകിട്ടാകും ചെന്നൈയിലേയ്ക്ക് തിരിക്കുക.

ഡല്‍ഹിയില്‍ എത്തുന്ന വിജയ്്ക്ക് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു. വിമാനത്താവളം, ഹോട്ടല്‍, സിബിഐ ഓഫീസ് എന്നിവിടങ്ങളിലും വിജയ് യാത്രചെയ്യുന്ന റോഡിലും സുരക്ഷയൊരുക്കുമെന്നും പൊലിസ് അറിയിച്ചു.

നേരത്തെ, ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ആദവ് അര്‍ജുന തുടങ്ങിയ നേതാക്കളെ, സിബിഐ പലവട്ടം ഓഫിസിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്ക് സമന്‍സ് അയച്ചത്. ഇന്നലെ വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. കരൂരിലെ സിബിഐ ഓഫിസിലെത്തിച്ച് വാഹനം പരിശോധനയ്ക്ക് ശേഷം, ഉപാധികളോടെ വിട്ടുനല്‍കി. 2025 സെപ്റ്റംബര്‍ 24നാണ് കരൂരിലെ വിജയുടെ റാലിയ്ക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.