കഴിഞ്ഞ തവണ തങ്ങൾ മത്സരിച്ച പത്ത് സീറ്റുകളും കിട്ടണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം.2021 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് 10 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് നൽകിയത്.രണ്ടു സീറ്റുകളിലാണ് വിജയം നേടാൻ അവർക്ക് കഴിഞ്ഞത്.തൊടുപുഴയിൽ പാർട്ടി ചെയർമാൻ പി ജെ ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസുമാണ് വിജയിച്ചവർ .മറ്റു എട്ട് സ്ഥാനാർത്ഥികൾ തോൽക്കുകയും ചെയ്തു.അതിനാൽ ഇത്തവണ ജോസഫ് വിഭാഗം മത്സരിച്ച സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നു .അതിനു മറുപടിയായാണ് പി ജെ ജോസഫിന്റെ ഇന്നത്തെ (30-01-2026 ) പ്രതികരണം.

കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും . സീറ്റുകൾ വച്ചുമാറ്റമോ വിട്ടുനല്‍കലോ സംബന്ധിച്ച് ആലോചനകളില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യതയ്ക്കായിരിക്കും മുന്‍ഗണനയെന്നും പി ജെ ജോസഫ് പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചര്‍ച്ചയ്ക്ക് നിലവില്‍ സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി കോണ്‍ഗ്രസുമായി ചര്‍ച്ച നടക്കുമ്പോഴും വിജയസാധ്യത തന്നെയായിരിക്കും പ്രധാന മാനദണ്ഡം’ ജോസഫ് പ്രതികരിച്ചു.

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് നാലു സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിച്ച ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. കോണ്‍ഗ്രസ് മത്സരിച്ചാല്‍ സീറ്റുകള്‍ തിരികെ പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

