ബിഹാറിലെ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആർജെഡി നേതാവ് തേജസ്വി യാദവ്

മഹാസഖ്യത്തിൻ്റെ ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർജെഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിഹാറിലെ കോൺഗ്രസ് നിരീക്ഷകൻ അശോക് ഗെഹ്ലോട്ട് ആണ് ഇന്ത്യ സഖ്യത്തിൻറെ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. എല്ലാ മുതിർന്ന നേതാക്കളുമായും ചർച്ച നടത്തിയ ശേഷമാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തേജസ്വി യാദവിന് വലിയ ഭാവിയുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.

സഖ്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് കഴിഞ്ഞ ദിവസമാണ് ഗെഹ്ലോട്ടിനെ സംസ്ഥാനത്തേക്ക് അയച്ചത്. അതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. നേരത്തെ അദ്ദേഹം ലാലുപ്രസാദ് യാദവ് അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു.

രാഘവ്പൂർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്. പെൺകുട്ടികൾക്ക് തൊഴിലും പഠനവും ഉറപ്പാക്കുമെന്നതാണ് തേജസ്വി മുന്നോട്ട് വച്ചിട്ടുള്ള ഏറ്റവും വലിയ വാഗ്ദാനം. ഇതിന് പുറമെ സ്ഥിരജോലിയും യുവാക്കൾക്ക് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇതിന് പുറമെ വീട്, ആവശ്യത്തിന് റേഷൻ, വനിതകൾക്ക് വരുമാനം തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. സഖ്യത്തിൽ യാതൊരു പ്രതിസന്ധിയുമില്ലെന്നും തേജസ്വി വ്യക്തമാക്കി.

ബിഹാറിൻറെ വികസനത്തിനാകും തങ്ങൾ മുൻതൂക്കം നൽകുക, അല്ലാതെ കേവലം സർക്കാർ രൂപീകരണത്തിനല്ലെന്നും തേജസ്വി പറഞ്ഞു. ഞങ്ങൾ ഒത്തൊരുമിച്ച് മുന്നോട്ട് പോകും. എൻഡിഎയുടെ ഇരട്ട എൻജിൻ സർക്കാരിനെ താഴെയിറക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഈ ഇരട്ട എൻജിനിലൊന്ന് അഴിമതിയും മറ്റേത് കുറ്റകൃത്യങ്ങളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രിസ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ബിഹാറിലെ മത്സ്യത്തൊഴിലാളികൾക്കിടിൽ കാര്യമായ സ്വാധീനമുള്ള പാർട്ടിയാണ് വിഐപി. പിന്നാക്ക വിഭാഗങ്ങളെ കൂടെ നിർത്താനുള്ള തന്ത്രത്തിൻറെ ഭാഗമാണ് മുകേഷ് സാഹ്നിയുടെ ഉപമുഖ്യമന്ത്രിപദ വാഗ്ദാനം.