‘മെഡിക്കൽ ഇൻഷുറൻസ് റീ ഇമ്പേഴ്സ്മെൻറ് നൽകിയില്ല, ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം’

മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം റീ ഇമ്പേഴ്സമെന്റ് നൽകാത്ത ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്നും ആയതിനു ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

എറണാകുളം, തേവര സ്വദേശി പി. എം. ജോർജ്, ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരൻ യൂണിയൻ ബാങ്ക് മുഖേന ലഭ്യമായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ Union Health Care Insurance പോളിസി ഉപഭോക്താവ് ആയിരുന്നു. പോളിസി ഹോൾഡർ ആയ പരാതിക്കാരൻ സ്കീം പ്രകാരം ചികിത്സച്ചെലവായി വന്ന ₹61,228.99 രൂപ ആവശ്യപ്പെട്ടിരുന്നു.ഇൻഷുറൻസ് കമ്പനി “ രോഗനിർണ്ണയത്തിനു മാത്രമായി ആശുപത്രിയിൽ വേശിപ്പിച്ചുവെന്ന കാരണം പറഞ്ഞ് അപേക്ഷ നിരാകരിച്ചു.

“ രോഗനിർണ്ണയത്തിനു മാത്രമായ ആശുപത്രിവാസം” എന്ന കാരണത്താൽ ക്ലെയിം തള്ളിയത് നിയമവിരുദ്ധമാണെന്നും ഇൻഷുറൻസ് പോളിസിയുടെ വ്യവസ്ഥകൾ തെറ്റായി പ്രയോഗിച്ചതാണെന്നും ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ. എന്നിവർ അംഗങ്ങളായ ബഞ്ച് നിരീക്ഷിച്ചു.

രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കി രോഗനിർണ്ണയത്തിനായി നടത്തിയ പരിശോധനകൾ ചികിത്സയുടെ ഭാഗമാണെന്നും കമ്മീഷൻ കണ്ടെത്തി.

“ആരോഗ്യ ഇൻഷുറൻസ് പോളിസികൾ രോഗികൾക്ക് അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ സംരക്ഷണം നൽകാനാണ്. വ്യക്തമായ ചികിത്സാ തെളിവുകൾ ഉണ്ടായിരിക്കെ, തെറ്റായ വ്യാഖ്യാനത്തിന്റെ പേരിൽ നിരസിക്കുന്നത് അനീതിയാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

പരാതിക്കാരന് ചികിത്സ ചെലവായ ₹60,783.30 രൂപ നൽകണം. കൂടാതെ സേവനത്തിലെ പിഴവിനും മാനസിക ബുദ്ധിമുട്ടിനും ₹10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി ₹5,000 രൂപയും 30 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷിക്ക് ഉത്തരവ് നൽകി .പരാതിക്കാരന് വേണ്ടി അഡ്വ. റെയ്നോൾഡ് ഫെർണാണ്ടസ് ഹാജരായി.