കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിൻ്റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ സംബന്ധിച്ച് ചർച്ച നടന്നു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി നടന്ന ചർച്ചയിൽ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങളും സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അറിയിച്ചു.

ക്ഷേമ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാത്ത തുടരുന്നതിന് കടമെടുക്കൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ജിഎസ്ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കേരളത്തിൻ്റെ വികസനത്തിന് അത്യന്താപേക്ഷിതമായ സുപ്രധാന ഇടനാഴികൾ അനുവദിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു.

കാലതാമസം നേരിടുന്ന ദേശീയപാത-66 വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും വർദ്ധ്യക്യകാല ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള ചർച്ചയിൽ സംസാരിച്ചത്. എല്ലാ മന്ത്രിമാർക്കും കേരളത്തിന്റെ ആവശ്യങ്ങൾ വിശദീകരിക്കുന്ന മെമ്മോറണ്ടവും കൈമാറാൻ സാധിച്ചു.കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കണമെന്നും ഇതിനായി കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് പറഞ്ഞു.
