രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് സമാപിക്കും

ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഇന്ന്(1 -09 -2025 ) സമാപനം. പട്‌നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്രയില്‍ ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കള്‍ പങ്കാളികളാവും . വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നല്‍കിയ 89 ലക്ഷം പരാതികളും തള്ളിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നതായുള്ള തെളിവുകള്‍ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര. വോട്ട് കൊളളയ്ക്കും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുമെതിരെ ഓഗസ്റ്റ് 17ന് ബിഹാറിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ സാസ്‌റാമില്‍ നിന്നാരംഭിച്ച പര്യടനം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ബിഹാര്‍ കണ്ടതില്‍ ഏറ്റവും വലിയ പ്രതിഷേധമായി അത് മാറി.

14 ദിവസം നീണ്ടു നിന്ന യാത്ര ബിഹാറിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയി. നഗര ഗ്രാമ വ്യത്യാസമില്ലാതെ യാത്രയ്ക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയ്ക്കും എതിരായ ആരോപണങ്ങള്‍ യാത്രയിലൂടെ നീളം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. 1300 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര പട്‌നയില്‍ എത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ ഗാന്ധി മൈതാനത്ത് നിന്നും അംബേദ്കര്‍ പാര്‍ക്കിലേക്ക് പദയാത്ര ആരംഭിക്കും. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കും. ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര വന്‍വിജയം എന്നാണ് വിലയിരുത്തല്‍.

കവർ ഫോട്ടോ കടപ്പാട് :The hindu