അയ്യപ്പ സംഗമത്തിന് ആളെത്തിയില്ല ;രോഷത്തോടെ എം വി ഗോവിന്ദൻ

അയ്യപ്പ സംഗമത്തിന് ആളെത്തിയില്ല എന്നത് മാധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എ.ഐ നിര്‍മിതമായിരിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നാലായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. എല്ലാ സെഷനിലും ആള്‍ വേണമെന്നാണോ കരുതുന്നത്? സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണ്. നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘അയ്യപ്പസംഗമത്തില്‍ 4,600 ആളുകള്‍ ഉണ്ടായിരുന്നു. അത്ര പോരേ? 3000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. മാധ്യമങ്ങളുടേത് കള്ളപ്രചാരണമാണ്. കളവു പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണം. ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് 3000 ആളുകളെ പങ്കെടുപ്പിക്കാനാണ്. 4600 ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. അത് വലിയ കുറവാണെങ്കില്‍ ആ കുറവ് സംഭവിച്ചിട്ടുണ്ട്. ശുദ്ധ അസംബന്ധം പറയുന്നതിന്, കളവ് പ്രചരിപ്പിക്കുന്നതിന് എന്തെങ്കിലും നാണവും മാനവും വേണ്ടേ?. വേണമെങ്കില്‍ ഒഴിഞ്ഞ കസേരകള്‍ എ.ഐ ഉപയോഗിച്ച് ഉണ്ടാക്കാമല്ലോ. നിങ്ങള്‍ക്ക് എ.ഐ ഉപയോഗിക്കാം. നിങ്ങള്‍ എല്ലാം ഉണ്ടാക്കും, ഗോവിന്ദന്‍ പറഞ്ഞു.

അയ്യപ്പ സംഗമം വലിയ വിജയമാണ്. ലോകപ്രശസ്തമായ വിജയമാണ്. ആളുകള്‍ എല്ലാം കാണുന്നുണ്ട്. 4600 ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ആ പറഞ്ഞതില്‍ 460 ആയി നിങ്ങള്‍ക്ക് ചുരുക്കണമെങ്കില്‍ കുറച്ചു പണിയെടുക്കണം. ആ പണിയെടുക്കാന്‍വേണ്ടി നിങ്ങള്‍ എന്തൊക്കെയാണോ ഉപയോഗിക്കുന്നത് അതൊക്കെ നിങ്ങള്‍ ഉപയോഗിച്ചോളൂ- എം.വി. ഗോവിന്ദന്‍.