ഫുടബോൾ താരം മെസി കേരളത്തിൽ എത്തും ;റിപ്പോർട്ടർ ചാനലിനും ഉടമയ്ക്കും ആശ്വാസം

ഒടുവിൽ ലയണൽ മെസി കേരളത്തിൽ എത്തുമെന്ന് ഉറപ്പായി. വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ടാണ് ലയണല്‍ മെസ്സി കേരളത്തിലെത്തുക . മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറിലാണ് കേരളത്തിലെത്തുക എന്നാണ് അറിയുന്നത്. മെസി വിവാദം അവസാനിച്ചതോടെ റിപ്പോർട്ടർ ചാനൽ ഉടമയ്ക്കാണ് ആശ്വാസമായത് .മെസി കേരളത്തിലെത്തിലെത്തില്ലെന്ന് പ്രചരിച്ചതോടെ കേരളത്തിലെ കായിക മന്ത്രിയെക്കാൾ തെറിവിളികൾ ഏറ്റവും കൂടുതൽ കേട്ടത് റിപ്പോർട്ടർ ചാനലിനും ഉടമ ആന്റോ അഗസ്റ്റിനുമായിരുന്നു.

നവംബര്‍ 10 നും 18നും ഇടക്ക് അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്നാണ് അന്താരാഷ്ട്ര അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ അറിച്ചിരിക്കുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് ടീം പറഞ്ഞു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാകും മത്സരം.

മെസ്സിയുടെ സന്ദര്‍ശന വിവരം കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 2025 ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ സൗഹൃദ മത്സരത്തിനായി ലയണല്‍ മെസ്സി അടങ്ങുന്ന ഖത്തര്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യല്‍ മെയില്‍ വഴി ലഭിച്ചതായി മന്ത്രി അറിയിച്ചു.’കേരളത്തിലെ സ്റ്റേഡിയങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റിയില്‍ നിശ്ചിത ആളുകളെ മാത്രമെ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. പക്ഷെ ബാക്കിയുള്ളവര്‍ക്ക് കൂടി മെസിയെ നേരില്‍ കാണാനുള്ള അവസരം സർക്കാർ ഒരുക്കും’എന്ന് കായിക മന്ത്രി വി അബ്ദുൽ റഹ്മാൻ പറഞ്ഞു.

ഇന്ത്യയിലേക്കുള്ള മെസിയുടെ രണ്ടാം വരവാണിത്. 2011ല്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വലേക്കെതിരെ അര്‍ജന്റീന കുപ്പായത്തില്‍ കളിച്ചിരുന്നു. മലയാളി ഫുട്ബാള്‍ ആരാധകര്‍ക്കുള്ള അര്‍ജന്റീനയുടെ ഓണസമ്മാനമാണ് കേരളത്തിലേക്കുള്ള മെസ്സിയുടെ വരവ് എന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. എതിരാളികള്‍ ആരെന്ന് ഉടന്‍ പ്രഖ്യാപിക്കും.

ഫിഫ റാങ്കിങ്ങിലുള്ള ടീമായിരിക്കും ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനക്കെതിരെ മത്സരിക്കുന്നത്. 2026 ലോകകപ്പിന് യോഗ്യത നേടിയ ആസ്‌ട്രേലിയന്‍ ടീം കളിക്കാന്‍ താല്‍പര്യം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. മറ്റു ശക്തരായ രണ്ട് ടീമുകള്‍ കൂടി പരിഗണനയിലുണ്ട്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണത്തോടെ പ്രഖ്യാപനമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഏഷ്യയില്‍ നിന്നും ലോകകപ്പിന് യോഗ്യത നേടിയ ടീമുകളില്‍ ഒന്നാണ് ആസ്‌ട്രേലിയ. ഫിഫ റാങ്കിങ്ങില്‍ 24ാം സ്ഥാനക്കാരാണ് സോക്കറൂസ് എന്ന് വിളിപ്പേരുകാരായ ആസ്‌ട്രേലിയ.

സ്റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കണാന്‍ ആരാധകര്‍ക്ക് സൗകര്യമൊരുക്കും. സ്റ്റേഡിയത്തിലെത്താന്‍ കഴിയാത്ത കേരളത്തിലെ ആരാധകര്‍ക്കും ഇഷ്ട താരങ്ങളെ കാണാന്‍ വഴിയൊരുക്കും. ഔദ്യോഗിക രേഖകള്‍ വെച്ചല്ല മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച് ഇതുവരെ സംസാരിച്ചതെന്നും, ഇത് വസ്തുതക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സ്‌പോണ്‍സര്‍മാര്‍ സര്‍ക്കാറിനൊപ്പം നിന്നതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി തുടരുന്ന അനിശ്ചിതത്വത്തിനൊടുവില്‍ ശനിയാഴ്ച രാവിലെയോടെയാണ് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ കേരളത്തിലേക്കുളള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ സൗഹൃദ മത്സര ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ടീമിന്റെ കേരളത്തിലേക്കുള്ള വരവ്.