താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണെന്ന് രാജിവെച്ച യൂത്ത് കോൺഗ്രസ് നേതാവ്

യൂത്ത്‌കോൺഗ്രസ് ജില്ലാ നേതാവ് രാജിവെച്ചു .സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് വിഷ്ണു എ പിയുടെ രാജി വെച്ചത് .

താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണെന്നും പട്ടികജാതി സമുദായത്തില്‍ പെടുന്ന ആളായതിനാല്‍ നാളിതുവരെ യാതൊരു പരിപാടിയിലും പങ്കെടുപ്പിക്കാറില്ലെന്നും കത്തില്‍ പറയുന്നുണ്ട്. നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഒപ്പം ഉന്നതകുലജാതിയില്‍ ജനിക്കുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നും കത്തില്‍ പറയുന്നുണ്ട്.

പ്രസ്ഥാനം വര്‍ഗീയ ശക്തികളുടെ അടിമത്വത്തിലാണ്. പ്രസ്ഥാനത്തില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും വിഷ്ണു രാജിക്കത്തില്‍ ആരോപിച്ചു.

രാജിക്കത്തിന്റെ പൂര്‍ണ രൂപം

‘ഞാന്‍ 2011 ല്‍ എസ്എന്‍ കോളേജില്‍ യൂണിറ്റ് പ്രസിഡന്റായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ആണ്. കഴിഞ്ഞകാലങ്ങളില്‍ ഞാന്‍ അനുഭവിക്കേണ്ടിവന്ന അവഗണനയും ഒറ്റപ്പെടലും വളരെ വലുതാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മറ്റൊരു ബലിയാട് കൂടിയാണ് ഞാന്‍. ഞാനൊരു എസ് സി സമുദായത്തില്‍ പെടുന്ന ആളാണ്, അതുകൊണ്ടുതന്നെ നാളിതുവരെ യാതൊരു പരിപാടിയിലും (കോണ്‍ഗ്രസ് കഴക്കൂട്ടം) എന്നെ സഹകരിപ്പിക്കുകയോ, പരിപാടികള്‍ അറിയിക്കുകയോ ചെയ്യാറില്ല.നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ്.