സമൂഹമാധ്യമത്തിൽ അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്ത വിദേശ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. ഒരു വർഷം തടവും 200 ദിനാർ പിഴയുമാണ് ശിക്ഷ. ഇവരുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാനും ശിക്ഷാ കാലാവധി കഴിഞ്ഞാൽ യുവതിയെ നാട് കടത്താനും കോടതി ഉത്തരവിട്ടു.

രാജ്യത്തിന്റെ സംസ്കാരത്തിനും പൊതു ധാർമികതയ്ക്കും വിരുദ്ധമായ പോസ്റ്റുകളാണ് ഇവർ സമൂഹമാധ്യമത്തിൽ പങ്ക് വെച്ചത്. ഇതുമായി ബന്ധപ്പെട്ട് സൈബർ ക്രൈം ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്തത്. തുടർന്ന് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
തെളിവുകൾ പരിശോധിച്ച കോടതി യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെയും വിഡിയോകളുടെയും ഉള്ളടക്കത്തിൽ ശ്രദ്ധ പുലർത്തണമെന്ന് സൈബർ ക്രൈം പ്രോസിക്യൂട്ടർ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ വർധിച്ച സാഹചര്യത്തിലാണ് കർശന നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. രാജ്യത്തെ സൈബർ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.