സെഞ്ചുറി ബാക്കിയാക്കി പ്രൊഫ. എം കെ സാനു വിട പറഞ്ഞു ;ഗ്രീൻ കേരള ന്യൂസിന്റെ പ്രണാമം

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുൻ എംഎൽഎ യാണ് അദ്ദേഹം.

കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.

സാനു മാസ്റ്ററുടെ ഭൗതികശരീരം നാളെ 03/08/ 25 രാവിലെ എട്ട് മണിക്ക് അദ്ദേഹത്തിന്റെ വസതിയായ “സന്ധ്യ” യിൽ എത്തിയ്ക്കും10 മണിയ്ക്ക് സന്ധ്യയിൽ നിന്ന് എറണാകുളം ടൗൺ ഹാളിൽ പൊതു ദർശനം ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമര്‍ശകനാണ് പ്രൊഫ. എം കെ സാനു. അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. എറണാകുളം മുന്‍ എംഎല്‍എയുമാണ്. 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചായിരുന്നു എം കെ സാനു നിയമസഭയില്‍ എത്തിയത്. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ ആയിരുന്ന പരാജയപ്പെടുത്തിയത്.

1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ ആയിരുന്നു എം കെ സാനുവിന്റെ ജനനം. സ്‌കൂള്‍ അധ്യാപകന്‍, കൊളേജ് അധ്യാപകന്‍ എന്നിങ്ങനെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ കോളജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983ല്‍ അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ചു. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് 1958ല്‍ ആണ് ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചത്. അഞ്ചു ശാസ്ത്ര നായകന്മാര്‍ ആണ് ആദ്യ കൃതി. എം കെ സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. പുരോഗമന സാഹിത്യ സംഘം പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം( അവധാരണം -1985), ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം (വയലാര്‍ അവാര്‍ഡ് 1992) കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം (2002), പത്മപ്രഭാ പുരസ്‌കാരം, ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ – കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (2011), എഴുത്തച്ഛന്‍ പുരസ്‌കാരം (2013) എന്നിവ നേടിയിട്ടുണ്ട്.