പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനി, സുപ്രീംകോടതി ജഡ്ജിമാര്‍ തുടങ്ങിവരുടെ ജാതകങ്ങൾ പരിശോധിച്ച് ഫലം പറഞ്ഞിട്ടുള്ള പയ്യന്നൂരിലെ പ്രസിദ്ധ ജോൽസ്യൻ എ.വി. മാധവപൊതുവാളിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്തിനാണ് സന്ദർശിച്ചത് .വൈരുദ്ധ്യാത്മക ഭൗതികവാടത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന കമ്യുണിസ്റ്റ് നേതാവാണ് എം വി ഗോവിന്ദൻ .സന്ദേശം സിനിമയിൽ ശങ്കരാടി അഭിനയിച്ച കുമാരപിള്ള മാഷ് എന്ന കഥാപാത്രമായാണ് ഗോവിന്ദൻ മാഷിനെ താരതമ്യപ്പെടുത്തുന്നത്.

മേൽപ്പറഞ്ഞവരുടെ ജാതകങ്ങൾ താൻ അവരുടെ ആവശ്യപ്രകാരം പരിശോധിച്ചാണ് ഫലം പറഞ്ഞതെന്നാണ് മാധവപൊതുവാൾ വ്യക്തമാക്കിയത്. 2010ല്‍ ഗുജറാത്തിൽ സൊഹ്‌റാബുദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷാ നടപടി നേരിട്ട സമയത്ത് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള മൂന്ന് പേര്‍ പയ്യന്നൂരില്‍ ജാതകവുമായി വന്ന് കണ്ടിരുന്നുവെന്ന് മാധവപൊതുവാള്‍ പറഞ്ഞു.
അന്ന് മാധവ പൊതുവാളിനു അമിത് ഷായെ അറിയില്ലായിരുന്നു. ബന്ധുവായ സുധ മേനോന്‍ ആണ് പരിചയപ്പെടുത്തുന്നത്.അന്ന് അവര്‍ക്ക് ഈ ജോത്സ്യരുടെ വീട്ടില്‍ മൂന്ന് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. കേസില്‍ നിന്ന് അമിത് ഷാ എപ്പോള്‍ മോചിതനാകുമെന്ന് മാധവ പൊതുവാൾ കൃത്യമായി പ്രവചിച്ചു. അത് യാഥാര്‍ത്ഥ്യമായി. അതോടെയാണ് ജോത്സ്യനും അമിത് ഷായുമായുള്ള ബന്ധത്തിന് തുടക്കമാകുന്നത്.

അടുത്ത വര്‍ഷം, അമിത് ഷാ പയ്യന്നൂരിലെത്തി. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കും കൊണ്ടുപോയി. ‘സ്വര്‍ണ കുട പൂജ’, ‘സ്വര്‍ണ വേല്‍’ തുടങ്ങിയ വഴിപാടുകള്‍ നടത്തി. പിന്നീട് ബെംഗളൂരു, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ വെച്ച് പലതവണ കണ്ടു. കഴിഞ്ഞ മാസത്തെ അദ്ദേഹത്തിന്‍റെ കേരള സന്ദര്‍ശനത്തിനിടയിലും അദ്ദേഹംഈ ജോല്സ്യനെ കാണാന്‍ എത്തിയിരുന്നു.
2012 ല്‍, നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മാധവ പൊതുവാൾ അദ്ദേഹത്തെ കാണുന്നത്. ജാതകം പരിശോധിച്ചപ്പോള്‍, അതില്‍ ഒരു അപൂര്‍വ ‘ചക്രവര്‍ത്തി യോഗം ഉണ്ടെന്ന് ജ്യോൽസ്യൻ മോദിയോട് പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം പ്രധാനമന്ത്രിയായി. ആ കൂടിക്കാഴ്ചയില്‍ തുടങ്ങിയ ബന്ധം അവർ തമ്മിൽ ഇപ്പോഴും തുടരുന്നു. അദ്ദേഹത്തിൻ്റെ ‘ചക്രവര്‍ത്തിയോഗം’ ഇനിയും വര്‍ഷങ്ങള്‍ നിലനില്‍ക്കുമെന്നാണ് ജ്യോത്സ്യന്റെ പ്രവചനം.

2021ലാണ് വ്യവസായി ഗൗതം അദാനി മാധവ പൊതുവാളിനെ കാണുവാൻ പയ്യന്നൂരില്‍ വന്നത്. അദ്ദേഹം തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു.തുടർന്ന് ജ്യോത്സ്യന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചു. ജ്യോതിഷവും കുടുംബകാര്യങ്ങളും ചര്‍ച്ച ചെയ്തു. പ്രധാന പദ്ധതികള്‍ക്ക് മുമ്പ് അദ്ദേഹം ഇപ്പോഴും എന്‍റെ ഉപദേശം തേടാറുണ്ട്.ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കുടുംബ പാരമ്പര്യമുണ്ട് തനിക്കെന്ന് പൊതുവാൾ പറഞ്ഞു. അമ്മാവന്‍ വി പി കെ പൊതുവാള്‍ 1915 ല്‍ ജ്യോതി സദനം സ്ഥാപിച്ചു. പിന്നീട് അത് പ്രശസ്തമായ വേദ ജ്യോതിഷ കേന്ദ്രങ്ങളിലൊന്നായി മാറി.

അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുമായുള്ള ബന്ധം ഇതുവരെ ജ്യോൽസ്യനായ മാധവ പൊതുവാൾ വെളിപ്പെടുത്തുവാൻ തയാറായിട്ടില്ല.എന്തുകൊണ്ട് ? എം വി ഗോവിന്ദനും എന്തിനാണ് ജ്യോത്സ്യനെ കണ്ടതെന്ന കാര്യവും പറഞ്ഞിട്ടില്ല.ഈ കൂടിക്കാഴ്ചയോടെ ഗോവിന്ദൻ മാഷ് സന്ദേശം സിനിമയിലെ കുമാരപിള്ള മാഷ് അമ്പലത്തിൽ പോയത് നമ്മൾ രണ്ടുപേരും മാത്രം അറിഞ്ഞാൽ മതി എന്ന് ശ്രീനിവാസന്റെ കഥാപാത്രത്തോട് പറയുന്ന പോലെയാണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം.
