വാറന്റി കാലവിനുള്ളിൽ തകരാറിലായ സോളാർ പ്ലാന്റ് ശരിയാക്കി നൽകുന്നതിൽ വീഴ്ചവരുത്തിയതിന് ഉപഭോക്താവിന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
എറണാകുളം,തേവക്കലിലെ വിദ്യോദയ സ്കൂൾ 2018-ൽ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗര നാച്ചുറൽ എനർജി സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് എന്ന സ്ഥാപനത്തിൽ നിന്ന് 13,36,677/- രൂപ നൽകി, 30 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചിരുന്നു. പ്ലാന്റ് കമ്മീഷൻ ചെയ്ത 2018 ഒക്ടോബർ മുതൽ അഞ്ച് വർഷത്തെ വാറന്റിയും കമ്പനി നൽകിയിരുന്നു.

എന്നാൽ, വാറന്റി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, 2023 ഒക്ടോബർ മാസത്തിൽ പ്ലാന്റിന്റെ ഇൻവെർട്ടർ തകരാറിലായി. സ്കൂൾ അധികൃതർ ഉടൻ തന്നെ വിവരം കമ്പനിയെ അറിയിക്കുകയും ചെയ്തു. കമ്പനിയുടെ ടെക്നീഷ്യൻമാർ തകരാർ സ്ഥിരീകരിച്ചെങ്കിലും ഇൻവെർട്ടർ നന്നാക്കുകയോ മാറ്റി നൽകുകയോ ചെയ്തില്ല. പിന്നീട്, നിരന്തരമായ ശ്രമങ്ങളെത്തുടർന്ന്, കമ്പനി ഇൻവെർട്ടർ കൊണ്ടുപോയെങ്കിലും, വാറന്റി കാലഹരണപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ശരിയാക്കുന്നതിന് അന്യായമായി പണം ആവശ്യപ്പെടുകയായിരുന്നു.
കമ്പനി തങ്ങളുടെ വാറന്റി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ഇത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും എറണാകുളം ഉപഭോക്ത കോടതി കണ്ടെത്തി.

“സമൂഹത്തിന് സേവനം നൽകുന്ന ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ഇത്തരമൊരു ദുരനുഭവം ഉണ്ടായത് അത്യന്തം ഖേദകരമാണ്. സേവന ദാതാവിന്റെ നിരുത്തരവാദപരമായ സമീപനം കാരണം വിദ്യാഭ്യാസ സ്ഥാപനത്തിന് ഏറെ നാൾ ബുദ്ധിമുട്ടേണ്ടി വന്നു എതിർകക്ഷികൾ കരാർ ലംഘിക്കുക മാത്രമല്ല, ഉപഭോക്താവിന്റെ ആവർത്തിച്ചുള്ള അപേക്ഷകൾ അവഗണിക്കുകയും ചെയ്തു എന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.

സേവനത്തിലെ വീഴ്ച, ആധാർമിക വ്യാപാര രീതി, ഉപഭോക്താവിനുണ്ടായ മാനസികാഘാതം, സാമ്പത്തിക നഷ്ടം എന്നിവ പരിഗണിച്ച്, പരാതിക്കാരായ സ്കൂളിന് 2,50,000/- രൂപ നഷ്ടപരിഹാവും കൂടാതെ, കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.
(തയ്യാറാക്കിയത്:Adv. K. B MOHANAN. 9847445075 )
