വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു.

വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ആശയെ വീട്ടില്‍നിന്നു കാണാതായത്. പിന്നാലെ വീടിനു സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സമീപവാസിയായ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. മുതലും മുതലിന്റെ ഇരട്ടി പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്നാണ് ആശയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ആശ എഴുതിയെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്ന് ലഭിച്ചു.

പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും എതിരെ ആശ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കു പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഇതിനു പിന്നാലെ പലിശക്കാര്‍ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. പരാതി നല്‍കിയിട്ടും അയാള്‍ക്കെതിരെ കേസ് എടുക്കാന്‍ പൊലീസ് തയ്യാറില്ലെന്നും കുടുംബം പറയുന്നു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനല്‍കും.