ശശി തരൂർ:പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി കളയണമെന്ന് കെപിസിസി ;വെട്ടാൻ വരട്ടെയെന്ന് ഹൈക്കമാണ്ട്

തിരുവനന്തപുരം എം പി ശശി തരൂർ കോൺഗ്രസിനു തലവേദന സൃഷ്ടിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.അഖിലേന്ത്യാ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു മുതൽ മുറുമുറുപ്പുകൾ തുടങ്ങിയതാണ്.എന്നാൽ ഓപ്പറേഷൻ സിന്ദൂറിനു ശേഷം വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധികളെ കേന്ദ്ര സർക്കാർ അയച്ചപ്പോൾ ശശിതരൂർ കേന്ദ സർക്കാരിന്റെ നോമിനിയായപ്പോൾ കോൺഗ്രസ് പാർട്ടി ശശി തരൂരിനെ വെട്ടി .അത് മുതലാണ് പരസ്യ പ്രതികരണവുമായി കോൺഗ്രസിനെതിരെ ശശി തരൂർ രംഗത്ത് വന്നത്.

ഒടുവിൽ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും ചെയ്‌ത ക്രൂരതകളെക്കുറിച്ച് ലേഖനം തരൂർ എഴുതിയതോടെയാണ് കെപിസിസി നേതാക്കൾ ശശി തരൂരിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാവശ്യവുമായി ഇറങ്ങിയിട്ടുള്ളത്.അതിനവർ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. “പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി കളയണം.” എന്നാൽ വെട്ടാൻ വരട്ടെയെന്ന് നിലപാടാണ് ഹൈക്കമാണ്ടിണ്ടത്.അതുകൊണ്ടാണ് ശശി തരൂരിനെതിരെ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

അതേസമയം ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു . തരൂര്‍ പിണറായി വിജയനേയും നരേന്ദ്രമോദിയേയും സ്തുതിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളെ ഒഴികെ എല്ലാവരെയും അദ്ദേഹം സ്തുതിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അദ്ദേഹത്തിനേ അറിയൂ എന്നും കെ മുരളീധരൻ തുറന്നടിച്ചു . ശശി തരൂരിന് മുന്നില്‍ രണ്ടു വഴികളുണ്ട്. ഒന്ന് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക എന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. പാര്‍ട്ടി നിയോഗിച്ച പാര്‍ലമെന്ററി സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. ആ നിലയ്ക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു നീങ്ങുക. അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഉള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക് അകത്ത് അഭിപ്രായം പറയാവുന്നതാണ്. പാര്‍ലമെന്റ് ചേരുന്ന സമയത്ത് രാവിലെ എംപിമാരുടെ യോഗം ചേരാറുണ്ട്. എല്ലാ അഭിപ്രായങ്ങളും എപ്പോഴും സ്വീകരിച്ചുകൊള്ളണമെന്നില്ല. കെ മുരളീധരന്‍ വ്യക്തമാക്കി.

അതല്ല, അദ്ദേഹത്തിന് പാര്‍ട്ടിക്കകത്ത് ശ്വാസം മുട്ടുന്നു, ഈ പാര്‍ട്ടിയ്ക്കകത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് തരൂരിന് തോന്നുന്നുണ്ടെങ്കില്‍ പിന്നെയുള്ള മാര്‍ഗം, പാര്‍ട്ടി ഏല്‍പ്പിച്ച സ്ഥാനങ്ങളെല്ലാം ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയ ലൈന്‍ സ്വീകരിക്കുക. ഈ രണ്ടിലൊന്നല്ലാതെ, ഇപ്പോഴത്തെ മാര്‍ഗവുമായി അദ്ദേഹം മുന്നോട്ടു നീങ്ങിയാല്‍ അതു പേഴ്‌സണലായിട്ടുതന്നെ അദ്ദേഹത്തിന്റെ ഐഡന്റിറ്റിയെ ബാധിക്കുന്ന വിഷയമാണ്. അത് പാര്‍ട്ടിക്കും ബുദ്ധിമുട്ടാണ്, അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഈ രണ്ടിലൊരു മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ് ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തരൂരിനോട് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

തരൂരിനു വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ചവരാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍. തരൂര്‍ തിരുവനന്തപുരത്ത് വിജയിച്ചത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും ചുമട്ടുതൊഴിലാളികളുടേയുമൊക്കെ വോട്ടു കൊണ്ടാണ്. അത് അദ്ദേഹം മനസ്സിലാക്കണം. തരൂര്‍ ജയിക്കാന്‍ കാരണം അദ്ദേഹം കോണ്‍ഗ്രസുകാരനായതുകൊണ്ടാണ്. തരൂരിന്റെ മുഖം പോലും കാണാതെ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് അദ്ദേഹത്തിന് വോട്ടു ചെയ്തത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് തിരുത്തി, ഞങ്ങളോടൊപ്പം ഞങ്ങളെ നയിക്കുന്ന നേതാവായി തിരിച്ചുവരണം. തരൂരിനെ ഇപ്പോള്‍ നാട്ടില്‍ത്തന്നെ കാണാനില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന സേവ് റിപ്പോർട്ടിൽ മലയാളികൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി ശശി തരൂർ ആണ് .സർവേ ഫലം എക്‌സിൽ തരൂർ പങ്കവെച്ചതോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കട്ട കലിപ്പിലാണ്.