സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ലെങ്കിൽ പിന്നെന്തിന് ചർച്ചഎന്നും സംസ്ഥാന സർക്കാർ തിക്തഫലം നേരിടേണ്ടിവരുമെന്നും ഉമർ ഫൈസി മുക്കം.
മുസ്ലിം സമുദായത്തെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമസ്ത തയ്യാറാണ്. മനുഷ്യര്‍ മുഖത്തോട് മുഖംനോക്കി സംസാരിക്കുന്നത് ഗുണംചെയ്യുമല്ലോ. എല്ലാ സര്‍ക്കാരുകളും അങ്ങനെയല്ലേ ചെയ്യുക.ധിക്കാരപരമായ സമീപനമാണ് സര്‍ക്കാര്‍ കാണിച്ചതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് സമസ്ത ഏകോപന സമിതി യോഗം ഇന്ന് ചേരുമെന്ന് ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് പറഞ്ഞ വി ശിവൻകുട്ടി സ്‌കൂളുകളിലെ പാദപൂജയെയും ഗവർണറിനെയും വിമർശിച്ചു. പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

രാജ്ഭവൻ ആർ എസ് എസ് താവളമാക്കുന്നുവെന്നും ബി ജെ പി തിരഞ്ഞെടുപ്പിന്റെ കാര്യത്തിനും ഗവർണറെ നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നായിരുന്നു ഗവർണറിന്റെ നിലപാട്. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമർശിക്കുന്നതെന്നും ഗവർണർ പറഞ്ഞു.