ഒരു കാലത്ത് ലീഡർ കെ .കരുണാകരന്റെ വിശ്വസ്തനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ (94) അന്തരിച്ചു. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം..

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍മന്ത്രിയുമായ സി വി പത്മരാജൻ അന്തരിച്ചു. 94 വയസായിരുന്നു. ജനനം 22 ജൂലൈ 1931 നാണ് . വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാളെ വൈകിട്ട് 4 നായിരിക്കും സംസ്കാരം. നാളെ ഉച്ചയ്ക്ക് 1 മണി മുതൽ 1.30 വരെ അർബൻ ബാങ്ക് ഹെഡ് ഓഫീസിലും ഉച്ചയ്ക്ക് 2 മുതൽ 3 വരെ ഡിസിസി ഓഫീസിലും പൊതുദർശനം ഉണ്ടാവും. തുടർന്ന് വിലാപയാത്രയായി പരവൂരിലെ കുടുംബ വീട്ടിൽ എത്തിക്കും.
കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി, ഫിഷറീസ് അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1931 ജൂലൈ 22 ന് കൊല്ലം ജില്ലയിലെ പരവൂരിൽ ആയിരുന്നു ജനനം. 1956 ൽ കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1983–87 വരെ കെപിസിസി പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു. രണ്ട് തവണ ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ കരുണാകരൻ എ കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. കെ കരുണാകരന്‍ ചികിത്സയ്ക്ക് വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. 1982 ൽ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾത്തന്നെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായി. അത് രാജിവെച്ച് 1983 ൽ കെപിസിസി പ്രസിഡന്റായി.

കെ കരുണാകരൻ റോഡ് അപകടത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ സി വി പത്മരാജനാണ് മുഖ്യമന്ത്രിയുടെ ചുമതല ലീഡർ നൽകിയത്.അത്രമാത്രം വിശ്വസ്തനായിരുന്നു അദ്ദേഹം.