നിപ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആശങ്ക. മരിച്ച 57കാരന്‍ കൂടുതലായും യാത്ര ചെയ്തത് കെഎസ്ആര്‍ടിസി ബസ്സിൽ . പാലക്കാടാണ് സംഭവം. ഇതുവരെ 46 പേരാണ് സമ്പര്‍ക്കപ്പെട്ടികയില്‍ ഉള്ളത്. മരിച്ചയാളുടെ ഭാര്യയും മക്കളും പേരക്കുട്ടികളും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്.
ഇതോടെ മരിച്ചയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താത്കാലികമായി അടച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. മൂന്ന് സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. ഈ സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടിക നീളുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. നിലവില്‍ ആരോഗ്യസമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. നിപ ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുക്കളില്‍ രണ്ട് പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ ഐസൊലേഷനിലേക്ക് മാറ്റി.
പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം.
കുമരംപത്തൂര്‍ പഞ്ചായത്തിലെ ഏഴുവാര്‍ഡുകളിലും കാരക്കുറിശ്ശി പഞ്ചായത്തിലലെ മൂന്ന് വാര്‍ഡുകളിലും മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലെ നാല് വാര്‍ഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടുള്ളതല്ല, രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറ് മണിവരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുളളൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

അംഗനവാടികള്‍, മദ്രസകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. പ്രദേശവാസികള്‍ അല്ലാതെ പുറമെ നിന്നും വരുന്ന പൊതുജനങ്ങളുടെ പ്രവേശനം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായും വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.