69 വർഷത്തിന് ശേഷം ആദ്യമായി ദുബായ് പൊലീസ് സേനയില്‍ ഒരു വനിത  ബ്രിഗേഡിയർ

69 വർഷത്തിന് ശേഷം ആദ്യമായി ദുബായ് പൊലീസ് സേനയില്‍ ഒരു വനിത എത്തി. ദുബായ് പോലീസിലെ ആദ്യ വനിതാ ബ്രിഗേഡിയർ ആയി സമീറ അൽ അലി ചുമതലയേറ്റു.ആദ്യമായാണ് വനിത ബ്രിഗേഡിയറെ സർക്കാർ നിയമിച്ചത് . കേണല്‍ സാമിറ അല്‍ അലിക്കാണ് ഈ സൗഭാഗ്യം ലഭിച്ചത്.

1956ലാണ് ദുബായ് പൊലീസ് സേന രൂപീകരിക്കുന്നത്. ഇപ്പോള്‍ 69 വര്‍ഷം പിന്നിട്ടു. അതിനുശേഷം ഇതാദ്യമായാണ് വനിത ബ്രിഗേഡിയറെ നിയമിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം നടന്ന വിപുലമായ നിയമനങ്ങളുടെ ഭാഗമായാണ് കേണല്‍ സാമിറ അല്‍ അലിക്ക് ബ്രിഗേഡിയറായി സ്ഥാനക്കയറ്റം നല്‍കിയത്.

31 വര്‍ഷത്തെ സര്‍വിസുള്ള സാമിറ ഇന്‍ഷുറന്‍സ് വകുപ്പിന്റെ തലവനായിരിക്കെയാണ് ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂവില്‍ പുരുഷന്മാര്‍ മാത്രമുള്ള ഒരു ടീമിനെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് സാമിറ.

ദുബായ് പൊലീസിലെ എല്ലാ വനിത അംഗങ്ങള്‍ക്കും ഇത് അഭിമാനകരമായ നിമിഷമാണെന്ന് ബ്രിഗേഡിയര്‍ അല്‍ അലി പറഞ്ഞു. രാജ്യത്തെ ഭരണാധികാരികള്‍ക്കും വനിത യൂനിഫോമിന് അവര്‍ നല്‍കിയ അചഞ്ചലമായ പിന്തുണക്കുമായി ഈ നേട്ടം സമര്‍പ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

യു.എ.ഇ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം 1994ല്‍ ആണ് സാമിറ അല്‍ അലി ദുബായ് പൊലീസ് സേനയുടെ ഭാഗമായത്. തുടക്കത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമുള്ള സ്റ്റേഷന്റെ ചുമതലയായിരുന്നു. വൈകാതെ മുഴുവന്‍ സമയ പ്രവര്‍ത്തനവുമായി മറ്റ് യൂനിറ്റിലേക്ക് മാറി. ഇതിനിടയില്‍ എം.ബി.എയും ഐ.ടി ഡിപ്ലോമയും കരസ്ഥമാക്കി.