ക്യാപ്റ്റൻ -മേജർ തർക്കം:വി ഡി സതീശനും രമേശ് ചെന്നിത്തലക്കും വിമർശനം

ക്യാപ്റ്റൻ -മേജർ തർക്കം കെ.പി.സി.സി യോഗത്തിൽ വി ഡി സതീശനും രമേശ് ചെന്നിത്തലക്കും വിമർശനം. ഇവരുടെ തർക്കം അണികളിൽ ആശയ കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും യോഗം വ്യക്തമാക്കി.ഇവരോടൊപ്പം മറ്റു ചില നേതാക്കൾക്കെതിരെയും വിമർശനമുണ്ടായി.തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണം. ചില നേതാക്കളുടെ ഭാഗത്തുനിന്ന് അതുണ്ടാവുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിൻ്റേത് എന്നപേരിൽ പട്ടിക പ്രചരിക്കുന്നു. അതിനു പിന്നിൽ ഏത് ശക്തികൾ ആണെന്ന് കണ്ടെത്തണം.

മിഷൻ 25 ന് വേഗം പോരെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുക്കിയ മിഷൻ 25 പദ്ധതിക്ക് പ്രതീക്ഷിച്ച വേഗതയില്ല. ക്യാപ്റ്റൻ – മേജർ തർക്കത്തിലും വിമർശനം ഉയർന്നു. നേതാക്കളുടെ പ്രവർത്തനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. എൻ. ശക്തനാണ് യോഗത്തിൽ വിമർശനം ഉന്നയിച്ചത്.

അജയ് തറയിൽ ഉന്നയിച്ച ഖദർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. യൂത്തിന് അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. വെള്ളയല്ലാത്ത ഒരു ഡ്രസ്സ് താൻ ഒരിക്കൽ വാങ്ങി. അന്ന് ആറാം ക്ലാസിൽ പഠിക്കുന്ന തൻറെ മകൾ പറഞ്ഞത് സണ്ണി ജോസഫ് എന്ന സങ്കല്പത്തിന് പോറലേറ്റു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി

ആരോഗ്യ മേഖലയുടെ തകർച്ച ഡോ. ഹാരിസ് ചിറക്കൽ പൊതുജനങ്ങൾക്ക് മുന്നിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാത്രം അവസ്ഥയല്ല. കേരളത്തിലെ പൊതു അവസ്ഥ. തിരുത്തുന്നതിന് പകരം അദ്ദേഹത്തെ തിരുത്താനും ശാസിച്ചു വരുതിയിൽ നിർത്താനുമാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും കെപിസിസി യോഗം ചർച്ച ചെയ്‌തു.

ആരോഗ്യമന്ത്രി ആദ്യം ഉരുണ്ടു കളിക്കാൻ ശ്രമിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ പ്രതികരണവുമായി വന്നത്. മുഖ്യമന്ത്രി എത്ര ശ്രമിച്ചാൽ അദ്ദേഹത്തെക്കൊണ്ട് വിഴുങ്ങിക്കാൻ സാധിക്കില്ല. ഹാരിസിനെ കൊണ്ട് തിരുത്താമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ തെറ്റുപറ്റി. താലൂക്ക് ആശുപത്രികൾക്ക് മുന്നിൽ ധർണാ സമരം നടത്തും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം നടക്കുക. ഈ മാസം എട്ടിനാണ് സമരമെന്നുംകെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

വയനാട് – ചൂരൽമല പുനരധിവാസത്തിന് കോൺഗ്രസ് സ്വന്തം നിലയിൽ വീടുകൾ നിർമ്മിക്കും. സ്വന്തം നിലയിൽ തന്നെ സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വയനാട് പുനരധിവാസം സംബന്ധിച്ച് വ്യക്തതയുമായി പി സി വിഷ്‌ണുനാഥ്‌ രംഗത്തെത്തി. 4 കോടി 13 ലക്ഷത്തി പതിനായിരത്തി നാൽപ്പത് രൂപ ഇത് വരെ പിരിഞ്ഞ് കിട്ടി. ബാക്കി എ.ഐ.സി.സിയുടെ കൂടി സഹായത്തോടെ വീടുകൾ നിർമിക്കുമെന്നും വിഷ്‌ണുനാഥ്‌ വ്യക്തമാക്കി.