ഇന്ത്യയിലെ പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം കടമക്കുടിയാണെന്ന് പറഞ്ഞപ്പോഴാണ് സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഞെട്ടിപ്പോയത്.അദ്ദേഹം ഉടനെ കടമക്കുടിയിലേക്ക് ആനന്ദ് മഹീന്ദ്രയെ ക്ഷണിച്ചു .എറണാകുളം ജില്ലയിലാണ് കടമക്കുടി എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്.2001 ലെ കാനേഷുമാരി അനുസരിച്ച് കടമക്കുടിയിലെ ജനസംഖ്യ 15,823 ആണ്. 49 ശതമാനം പുരുഷന്മാരും 51 ശതമാനം സ്ത്രീകളുമാണ്. ശരാശരി സാക്ഷരത 84 ശതമാനമാണ്.
അങ്ങനെ സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ കടമക്കുടി നിറയുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കിനെ ഉള്‍ക്കൊള്ളാന്‍ മാത്രം പ്രദേശത്ത് സൗകര്യങ്ങളുണ്ടോ എന്ന ചോദ്യം ഉയര്‍ത്തി മുരളി തുമ്മാരുകുടി രംഗത്ത് വന്നു. മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടിയത് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യാവസ്ഥയിലെ പിന്നോക്കാവസ്ഥയാണ്..മുരളി തുമ്മാരുകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ ചേർക്കുന്നു.

“ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം
കടമക്കുടിയെപ്പറ്റി ശ്രീ @Anand Mahindra ഇങ്ങനെ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
മന്ത്രി ശ്രീ മുഹമ്മദ് റിയാസ് അദ്ദേഹത്തെ ഗ്രാമത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്
നല്ലത്.
കൊല്ലങ്കോടിനെപ്പോലെ ഇനി ആ ഗ്രാമത്തിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കായിരിക്കും
അതും നല്ലത്.
പക്ഷെ വരാനിരിക്കുന്ന ടൂറിസം വിപ്ലവത്തിന് ഗ്രാമം തയ്യാറാണോ എന്നതാണ്
കണ്ടിടത്തോളം അല്ലേയല്ല.
മെയിൻ റോഡിൽ നിന്നും ഇടറോഡിലേക്ക് അഞ്ചു മീറ്റർ മാറിയാൽ കുണ്ടും കുഴിയുമാണ്
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഒരു സംവിധാനവുമില്ല. റോഡിനിരുപുറവും വേണം. നൂറു കാറുവന്നാൽ ട്രാഫിക്ക്ജാമും ബ്ലോക്കും കശപിശയുമാകും
രാവിലെ എത്തിയപ്പോൾ അവിടെ മെയിൻറോഡിൽ ഒരു ചായക്കടപോലുമില്ല. രണ്ട് ഐസ് സ്ക്രീം ട്രക്കുകൾ കണ്ടു
ടോയ്ലറ്റ് സൗകര്യം? കണ്ടില്ല. ഇല്ല എന്നു പറയുന്നില്ല കാണാത്തതാകാം
മാലിന്യസംഭരണത്തിൻ്റെ കാര്യം അന്നേ പറഞ്ഞിരുന്നു
ബോട്ടിംഗിനായി കണ്ടത് ഒരാൾ തുഴയുന്ന കൊതുമ്പു വള്ളമാണ്, അതിന് അടുക്കാൻ സൗകര്യമായ ജെട്ടിയോ ബോട്ടിൽ ലൈഫ് ജാക്കറ്റോ ഇല്ല
സുരക്ഷ? പോലീസ് ഔട്ട്പോസ്റ്റ് ഒന്നും കണ്ടില്ല, സദാചാരപോലീസിംഗിന് കൂറുള്ള സ്ഥലം പോലെ തോന്നി

കുറ്റപ്പെടുത്താൻ വേണ്ടി പറയുന്നതല്ല. കണ്ട നല്ല കാര്യങ്ങൾ അന്നേ പറഞ്ഞിരുന്നല്ലോ
ഇതൊരു അവസരമാണ്
ദിവസവും പതിനായിരങ്ങൾ വരുന്ന ആയിരങ്ങൾക്ക് തൊഴിൽ ലഭിക്കുന്ന ഒരു ടൂറിസം സംവിധാനം ഉണ്ടാക്കാം
അവിടുത്തെ ജനപ്രതിനിധികൾ വേണ്ടത്ര പദ്ധതികൾ ഉണ്ടാക്കി മന്ത്രിക്കും ശ്രീ ആനന്ദ് മഹീന്ദ്രക്കും സമർപ്പിച്ചാൽ മതി
ഉത്തരവാദിത്തമുള്ള ടൂറിസവും സുസ്ഥിര വികസനവും ഉയർന്ന ടൂറിസ്റ്റുകളുടെ എണ്ണവും തനതുസംസ്കാരങ്ങൾ സംരക്ഷിക്കലും ഒക്കെ ഒരുമിച്ച് സാധ്യമാണ്
ഒത്തു ശ്രമിച്ചാൽ മതി”
(മുരളി തുമ്മാരുകുടി)
