ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പവിഗ്രഹം സ്ഥാപിക്കാനും ഇതിനായി പൊതുജനങ്ങളിൽനിന്ന് പണം പിരിക്കാനുമുള്ള നീക്കമാണ് കേരള ഹൈക്കോടതി തടഞ്ഞത്.തമിഴ്നാട് ഈറോഡ് സ്വദേശി ഡോ. ഇ കെ സഹദേവനാണ് ഈ നീക്കം നടത്തിയത്.ഇദ്ദേഹം ഡോക്ടർ കൂടിയാണ് . രണ്ടടി ഉയരവും 108 കിലോ തൂക്കവുമുള്ള പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാനാണ് ഈറോഡ് ലോട്ടസ് ആശുപത്രി ചെയർമാൻ ഡോ. ഇ കെ സഹദേവൻ ശ്രമിച്ചത് .ഇതാണ് ഹൈക്കോടതി തടഞ്ഞത്.

ക്ഷേത്രാങ്കണത്തിൽ വിഗ്രഹം സ്ഥാപിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും ഇതിന്റെ പേരിൽ പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കി വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിൽ അറിയിപ്പ് പരസ്യപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
വിഗ്രഹം സ്ഥാപിക്കാൻ ബോർഡും സർക്കാരും അനുമതി നൽകിയെന്നും സംഭാവന സ്വീകരിക്കുമെന്നും വ്യക്തമാക്കി ഫോൺ നമ്പറും ക്യുആർ കോഡും ഇ-മെയിൽ വിലാസവുമടക്കം ഡോ. സഹദേവൻ ലഘുലേഖ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ലഘുലേഖയടക്കം ഹാജരാക്കി ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

വിഗ്രഹം സ്ഥാപിക്കുന്നത് അറിഞ്ഞിട്ടില്ലെന്നും അത് ആചാരലംഘനമാണെന്നും തന്ത്രിയും കോടതിയെ അറിയിച്ചു. വിഗ്രഹം സ്ഥാപിക്കാനും പണപ്പിരിവിനും അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി. വാദത്തിനിടെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം തേടി.
