എം ആർ അജയൻ
amrajayan @ gmail .com
അടിയന്തരാവസ്ഥകാലവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദൻ ഒരു ചാനൽ അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിട്ടുള്ളത് .
ആദ്യം ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് നോക്കാം.അതിങ്ങനെയാണ്
“അടിയന്തരാവസ്ഥ വന്നപ്പോള്‍ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വര്‍ഗീയവാദികളായ ആര്‍എസ്എസുമായും ചേര്‍ന്നിട്ടുണ്ട്. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു. അത് തുറന്ന് പറയാന്‍ തങ്ങള്‍ക്കൊരു ഭയവുമില്ല. “
മുകളിൽ പറഞ്ഞ ഈ പരാമർശമാണ് എം വി ഗോവിന്ദനെ കുഴപ്പത്തിലാക്കിയത്. തുടർന്ന് അദ്ദേഹം ഇങ്ങനെ തിരുത്തി :
“അടിയന്തരാവസ്ഥക്കാലത്തെ കാര്യമാണ് താന്‍ പറഞ്ഞത്. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ഇന്ദിരാ ഗാന്ധിക്കെതിരെ മറ്റു പാര്‍ട്ടികളെല്ലാം ഒന്നിച്ചു. വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാ പാര്‍ട്ടിയുണ്ടാക്കി. ജനസംഘവും അന്ന് ജനതാപാര്‍ട്ടിയുടെ ഭാഗമായി. ആര്‍എസ്എസ് അന്ന് പ്രബല ശക്തിയല്ല. അങ്ങനെ രാജ്യവ്യാപകമായി എല്ലാ വിഭാഗവും ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാണ് സൂചിപ്പിച്ചത്. അതാണ് വളച്ചൊടിച്ചത് “
അടിയന്തരാവസ്ഥകാലത്ത് ബിജെപി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിട്ടില്ല. ആർ എസ് എസുണ്ട്. അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി കോൺഗ്രസാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനങ്ങളെ അടിച്ചമർത്തി ഭരിച്ചത് കോൺഗ്രസ് നേതാവ് ഇന്ദിര ഗാന്ധിയാണ് .അവർ നടപ്പിലാക്കിയ അടിയന്തരാവസ്ഥക്കെതിരെ അന്ന് സിപിഎമ്മും ആർ എസ് എസും ജമാത്തെ ഇസ്ലാമിയും അടക്കമുള്ളവർ സമരം ചെയ്യുകയും തടവ് ശിക്ഷ കിട്ടി ജയിൽവാസം അനുഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രശസ്തനായ അഭിഭാഷകൻ തമ്പാൻ തോമസ് തന്റെ ആത്മകഥയായ തൂലിക, തൂമ്പ, ജയിൽ പിന്നെ പാർലമെന്റും എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ട്. അത് ഇങ്ങനെയാണ് :
“1975 ലെ ഇന്ദിരാഗാന്ധിയുടെ ഗവർമെന്റ് പ്രധാനമായും നോട്ടമിട്ടത് ജെ പി അനുയായികളെയും സോഷ്യലിസ്റ്റുകളെയും ആർഎസ്എസുകാരേയും നക്സലൈറ്റുകാരെയുമാണ്. സി പി ഐ ഇന്ദിര ഗാന്ധിയെ പിന്തുണക്കുന്ന നിലപാട് ആദ്യമേ സ്വീകരിച്ചു. സി പി എം കേരളത്തിൽ മുഖ്യ പ്രതിപക്ഷ കക്ഷി എന്ന നിലയിലും ബംഗാളിൽ കോൺഗ്രസ് വിരോധി എന്ന നിലയിലും അടിയന്തരാവസ്ഥയിലെ നോട്ടപ്പുള്ളികളായിരുന്നു. കേരളത്തിൽ പ്രതിപക്ഷം ഒന്നാകെ നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃത്വം സിപിഎമ്മിനായിരുന്നു. (പേജ് നമ്പർ 187 )
അക്കാലത്ത് തമ്പാൻ തോമസ് വിയ്യൂർ സെൻട്രൽ ജയിലിലാണ് .തമ്പാൻ തോമസ് എത്തുമ്പോൾ അവിടെ സിപിഎം നേതാക്കളും ആർഎസ്എസുകാരും ജയിലിൽ ഉണ്ടായിരുന്നു. ചില സിപിഎം നേതാക്കളുടെയും ആർഎസ്എസ് നേതാക്കളുടെയും പേരുകൾ ആത്മകഥയിൽ തമ്പാൻ തോമസ് പറയുന്നുണ്ട്. അതിൽ ചില സിപിഎം നേതാക്കളാണ് എ പി കുര്യൻ, പി പി എസ്തോസ്, എം എം ലോറൻസ്, കെ എൻ രവീന്ദ്രനാഥ് , എ പി വർക്കി, എം എം മാത്യു, കെ എം സുധാകരൻ എന്നിവരും ആർഎസ്എസ് നേതാക്കളിൽ പ്രമുഖർ പി പരമേശ്വരനും ഒ.രാജഗോപാലും പി പി മുകുന്ദനുമാണ്
ഇവരുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കാലത്തെ ഒരനുഭവം തമ്പാൻ തോമസ് പറയുന്നതിങ്ങനെയാണ് .
“ജയിലിൽ സിപിഎം നേതാക്കളും ആർഎസ്എസ് നേതാക്കളും തമ്മിൽ നടത്തുന്ന ചർച്ചകളിൽ ഇരുകൂട്ടരെയും നന്നായി മനസിലാക്കാനും ഞാൻ സ്വീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് പാത കൂടുതൽ ശരിയെന്ന് ബോധ്യപ്പെടാനും അവസരമൊരുക്കി.”
ഞങ്ങളെല്ലാവരും ജയിലിൽ ചീട്ടുകളിയും വോളിബോളും കളിച്ചിരുന്നു എന്നും തമ്പാൻ തോമസ് ആത്മകഥയിൽ വെളിപ്പെടുത്തുന്നുണ്ട്. ആർഎസ്എസ് നേതാക്കളും സിപിഎം നേതാക്കളും കളിയിൽ സജീവമായി പങ്കെടുത്തിരുന്നു എന്നാണ് ആത്മകഥയിൽ വിവരിച്ചിട്ടുള്ളത്.
.