ആണവ സഹകരണത്തിന് ഇന്ത്യയും യു എ ഇ യും കരാറിൽ ഒപ്പുവെച്ചു

ഡൽഹി: ആണവ സഹകരണത്തിന് കരാറൊപ്പിട്ട് ഇന്ത്യയും യുഎഇയും. ആണവോർജ്ജ പ്ലാന്‍റുകളുടെ പ്രവർത്തനത്തിന് പരസ്പരം സഹായിക്കാനാണ് കരാർ. ഇതുൾപ്പടെ അഞ്ചു കരാറുകളിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സന്ദർശനവേളയിൽ രണ്ടു രാജ്യങ്ങളും ഒപ്പു വച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് ഖാലിദും ഇന്ന് നടത്തിയ ചർച്ചയിൽ തന്ത്രപ്രധാന സഹകരണം ശക്തമാക്കാൻ ധാരണയായി. ഇന്ത്യ യുഎഇയിൽ നിന്ന് കൂടുതൽ പ്രകൃതി വാതകവും ക്രൂഡ് ഓയിലും വാങ്ങും. ഇതിനുള്ള ദീർഘകാല കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പിട്ടു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും അബുദാബി കിരീടാവകാശി കണ്ടു.

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ഷെയ്ഖ് ഖാലിദ് ന്യൂഡല്‍ഹിയിലെത്തിയത്. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായരംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.