തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26 കാരനായ അനു എന്ന യുവാവ് മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല. അനുവിന്‍റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാനായിരുന്നില്ല. അനുവിനൊപ്പം താമസിച്ചിരുന്ന പത്തുവയസുകാരനാണിപ്പോള്‍ കോളറ സ്ഥിരീകരിച്ചത്.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ഭിന്നശേഷി ഹോസ്റ്റലിലെ 16 പേർ രോഗ ലക്ഷണങ്ങളോടെ നിലവിൽ മെഡിക്കല്‍ കോളേജഡിലടക്കം ചികിത്സയിലുണ്ട്. കഴിഞ്ഞ വെള്ളിയഴ്ചയാണ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി അനു വയറിളക്കം ബാധിച്ച് ചികിത്സ തേടുന്നത്. വൈകീട്ട് മരിച്ചു. പിന്നാലെ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങളുണ്ടായി.
കൂട്ടത്തിൽ ഛർദ്ദിയും വയറിളക്കവും ബാധിച്ച 10 വയസ്സുകാരനാണ് കോളറ സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോസ്റ്റലില്‍ എത്തി വിശദമായ പരിശോധന നടത്തി. കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഎ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കടുത്ത വയറിളക്കം പിടിപ്പെട്ടാൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകി പാകം ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
TOdHhLzsfXWtqZ